
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ അപകട സമയത്ത് നാല് സെക്കൻഡ് നേരം പ്രധാന നിയന്ത്രണ സംവിധാനങ്ങളെല്ലാം പൂർണമായി നിലച്ചിരുന്നതായി കണ്ടെത്തൽ. ബ്ലാക്ക് ബോക്സ് പരിശോധിച്ച് വിമാന നിർമാതാക്കളായ എയർബസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേ സമയം പ്രവർത്തനരഹിതമായതാണ് കാരണം.
ഇതോടെ, വിമാനം മുകളിലേക്കും താഴേ്ക്കും ഉയർത്തുന്ന എലിവേറ്ററുകളും വശങ്ങളിലേക്ക് തിരിക്കാൻ സഹായിക്കുന്ന എയിലറോണുകളും വേഗത നിയന്ത്രിക്കുന്ന സ്‌പോയ്ലറുകളും നിലച്ചു. ഓട്ടോ പൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും മർദ്ദം നഷ്ടമാകുന്നതിന്റെ അപകട മുന്നറിയിപ്പ് കോക്പിറ്റിൽ മുഴങ്ങുകയും ചെയ്തു. നിയന്ത്രണം വീണ്ടെടുക്കുന്നതിന് പൈലറ്റ് വിമാനത്തിന്റെ മൂക്ക് താഴ്ത്താൻ ശ്രമിച്ചെങ്കിലും ഹൈഡ്രോളിക് മർദ്ദം കുറവായതിനാൽ വിമാനം പ്രതികരിച്ചില്ല.
ഏതാനും സെക്കൻഡ് കഴിഞ്ഞ് ഹൈഡ്രോളിക് മർദ്ദം സാധാരണ നിലയിലെത്തി. ഇതോടെ മൂന്നു ഹൈഡ്രോളിക് സംവിധാനങ്ങളും പുനഃസ്ഥാപിക്കപ്പെടുകയും നേരത്തെയുള്ള കമാൻഡനുസരിച്ച് വിമാനം മൂക്കു കുത്തി അതിശക്തമായി താഴേക്ക് പതിക്കുകയുമായിരുന്നു. മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേ സമയം തകരാറിലാകാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. എ-320 നിയോ വിമാനങ്ങളുടെ ചരിത്രത്തിലാദ്യമായാണിത്. ഹൈഡ്രോളിക് സംവിധാനങ്ങൾ, പ്രഷർ സെൻസറുകൾ, സ്വിച്ചുകൾ, വയറിങ് എന്നിവ വിശദമായി പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |