
ന്യൂഡൽഹി: ഏറെനാളായി കാത്തിരിക്കുന്ന ബി.ജെ.പി പുനഃസംഘടന ഇന്നുണ്ടാകുമെന്ന് സൂചന. പുതിയ അദ്ധ്യക്ഷൻ നിതിൻ നബിനുകീഴിൽ പ്രവർത്തിക്കേണ്ട പുതിയ ഉപാദ്ധ്യക്ഷൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ച തലവൻമാർ ഉൾപ്പെടെ പ്രധാന ഭാരവാഹികളെയാണ് പ്രഖ്യാപിക്കുക.
കേരളത്തിൽ നിന്ന് കെ.സുരേന്ദ്രൻ, അനിൽ ആന്റണി തുടങ്ങിയവർ സുപ്രധാന പദവികൾ പ്രതീക്ഷിക്കുന്നു.
വിദ്യാർത്ഥി പ്രതിഷേധമുണ്ടാക്കിയ തിരിച്ചടി പരിഗണിച്ച് കൂടുതൽ യുവ നേതാക്കൾക്ക് ഉത്തരവാദിത്വം ലഭിച്ചേക്കും.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വർഷകാല സമ്മേളന നടപടികൾ തടസപ്പെട്ട സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പാർലമെന്റിനുള്ളിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്നു. നിതിൻ നബിന്റെ പഴയ മണ്ഡലമായ ബിഹാറിലെ ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിയും പുനഃസംഘടന വേഗത്തിലാക്കാൻ കാരണമായി.
അടുത്ത വർഷത്തെ ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളും 2029 ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള നിയമനങ്ങൾ പുനഃസംഘടനയിൽ പ്രതീക്ഷിക്കാം. രാജിവച്ച ധർമ്മേന്ദ്ര പ്രധാനും മന്ത്രിസഭയിലുള്ള ചിലരും സംഘടനാ റോളുകളിലേക്ക് മാറിയേക്കാം. വൈകാതെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും പ്രതീക്ഷിക്കാം. ഇപ്പോൾ പാർട്ടി ചുമതലയുള്ള ചിലർ മന്ത്രിമാരായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |