
ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിൽ ദിവസവും ഓരോ കേന്ദ്രമന്ത്രിയെത്തും. വിദ്യാർത്ഥികളുമായി സംവദിക്കുന്ന 'ഒരു ദിവസം, ഒരു സർവകലാശാല' പദ്ധതി നടപ്പാക്കാൻ കേന്ദ്രം. ജെൻസിയുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിദ്യാർത്ഥികളുടെ ആശങ്കകളും അഭിപ്രായങ്ങളും നേരിട്ട് കേൾക്കുന്നതിനൊപ്പം കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളും നേട്ടങ്ങളും യുവാക്കളിലേക്ക് എത്തിക്കും. വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പ് മേഖല തുടങ്ങിയ വിഷയങ്ങളിൽ ആശയവിനിമയം നടത്തും. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. യുവാക്കളുടെ നിർദ്ദേശങ്ങളും പരാതികളും കേൾക്കാനും അവസരമൊരുക്കും.
മന്ത്രിമാർ സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവാക്കളുമായി കൂടുതൽ സജീവമായി ഇടപെടാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിനുപുറമേ നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നീക്കം.
യുവാക്കളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുക മാത്രമല്ല, അവരുടെ അഭിപ്രായങ്ങൾ നയരൂപീകരണത്തിൽ പരിഗണിക്കാനുള്ള അവസരമൊരുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി, യുവജനകാര്യകായികമന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവർക്കാണ് സർവകലാശാലകളുമായും സന്ദർശനത്തിനെത്തുന്ന മന്ത്രിമാരുമായും ഏകോപനം നടത്താനുള്ള ചുമതല നൽകിയിരിക്കുന്നതെന്നാണ് വിവരം.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലും പദ്ധതി ചർച്ചയായതായി സൂചനയുണ്ട്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികൾക്ക് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ഊന്നൽ നൽകിയിരുന്നു. സൗജന്യ ഓൺലൈൻ പരിശീലനം, എ.ഐ. നൈപുണ്യ വികസന പദ്ധതി, കായിക പ്രതിഭകളെ കണ്ടെത്താനുള്ള പദ്ധതി, സിവിൽ ഡിഫൻസ് സംവിധാനത്തിന്റെ വിപുലീകരണം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇതിലുണ്ടായിരുന്നു. ഇവയെല്ലാം നേരിട്ട് വിദ്യാർഥികളിലെത്തിക്കാനുള്ള വേദിയായും 'യൂണിവേഴ്സിറ്റി ഔട്ട്റീച്ചിനെ' കേന്ദ്രം ഉപയോഗിച്ചേക്കും.
1300 സർവകലാശാലകൾ
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 1,300 സർവകലാശാലകളുണ്ട്. ഇതിൽ 57 കേന്ദ്ര സർവകലാശാലകളും 522 സംസ്ഥാന സർവകലാശാലകളും ഉൾപ്പെടുന്നു. ഡീംഡ് സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും ഉൾപ്പെടുന്നതാണ് ശേഷിക്കുന്നവ. ഇത്രയും വലിയ ശൃംഖലയിലേക്ക് മന്ത്രിമാരെ നേരിട്ട് എത്തിക്കുന്നതിലൂടെ രാജ്യത്തിന്റെ വിവിധ മേഖലകളിലെ വിദ്യാർഥി പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
The Centre is planning to launch an “One Day, One University” initiative, under which a Union minister would visit a university every day and interact with students. The programme aims to establish closer engagement with the younger generation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |