
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ എസ്-400 യൂണിറ്റുകളുടെ സ്ഥാനം കണ്ടെത്താൻ പാകിസ്ഥാൻ ഇന്ത്യയ്ക്കുള്ളിൽ ചാരവലയം സജീവമാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ എയർ മാർഷൽ ജിതേന്ദ്ര മിശ്രയാണ് ഇക്കാര്യം പറഞ്ഞത്. പാക് വ്യോമസേനയ്ക്ക് എസ്-400 വലിയ ഭീഷണിയായതോടെ അതിന്റെ വിന്യാസം കണ്ടെത്താൻ സ്ലീപ്പർ സെല്ലുകളെയടക്കം ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തൽ. എസ്-400ന്റെ ഭീഷണിമൂലം പാക് യുദ്ധവിമാനങ്ങൾക്ക് ഇന്ത്യൻ അതിർത്തിയുടെ 200 കിലോമീറ്റർ അടുത്തേക്ക് കടക്കാൻ പോലും കഴിഞ്ഞില്ലെന്നും മിശ്ര പറഞ്ഞു.
ഇന്ത്യയിൽ വിന്യസിച്ച ചാരന്മാർക്കു പുറമേ എസ്-400ന്റെ സ്ഥാനനിർണയത്തിന് വിദേശ ഉപഗ്രഹങ്ങളിൽനിന്നും പാകിസ്ഥാൻ രഹസ്യവിവര സഹായം തേടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പുറമേ പാകിസ്ഥാന്റെ റാഡാർ സംവിധാനങ്ങളും കമാൻഡ് കേന്ദ്രങ്ങളും ഇന്ത്യ ആദ്യമേ തകർത്തതിനാൽ വ്യോമനിരീക്ഷണത്തിന് അവാക്സ് വിമാനങ്ങളെയാണ് പാകിസ്ഥാൻ ആശ്രയിച്ചതെന്നും പാക് നഗരമായ സാർഗോധയിൽനിന്ന് 314 കിലോമീറ്റർ അകലെ വിന്യസിച്ചിരുന്ന അത്തരമൊരു അവാക്സ് വിമാനത്തെ എസ്-400 തകർത്തത് ശ്രദ്ധേയ നേട്ടമായിരുന്നുവെന്നും മിശ്ര പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ വനിതാ യുദ്ധവിമാന പൈലറ്റുമാരും നിർണായക ദൗത്യങ്ങളിൽ പങ്കെടുത്തതായി അദ്ദേഹം വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |