ന്യൂഡൽഹി: ഭരണപരമായ വീഴ്ചകളെത്തുടർന്ന് ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ടി.ടി.എഫ്.ഐ) അംഗീകാരം സസ്‌പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. പകരം സംവിധാനമെന്നോണം അഡ്‌ഹോക് കമ്മിറ്റ് രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് (ഐ.ഒ.എ) നിർദേശിച്ചു.
നിശ്ചിത കാലാവധിക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതും സൂപ്പർ താരം മണിക ബത്ര അടക്കമുള്ള താരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ വിഷയങ്ങളിൽ കായിക മന്ത്രാലയം നേരത്തേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ടി.ടി.എഫ്.ഐ നൽകിയ മറുപടി തൃപ്തികരമല്ലെന്നു മന്ത്രാലയം വ്യക്തമാക്കി. അംഗീകാരം പുനഃസ്ഥാപിക്കുന്നതുവരെ അന്താരാഷ്ട്ര ടേബിൾ ടെന്നിസ് ഫെഡറേഷനുമായി (ഐ.ടി.ടി.എഫ്) ആലോചിച്ച് ഇടക്കാല സംവിധാനം ഒരുക്കണമെന്നാണ് നിർദേശം.
ടി.ടി.എഫ്.ഐയിൽ നേരത്തെയും ഭരണപരമായ വിഷയങ്ങളിൽ വിവാദമുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് മുൻ താരവും സെക്രട്ടറിയുമായ കമലേഷ് മേത്തയെ ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് മേത്ത ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |