
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എൽ) ജർമ്മനിയിലെ എച്ച്.എസ്. ഷിപ്പ്‌യാർഡ്സിനായി നിർമ്മിക്കുന്ന എട്ട് മൾട്ടിപ്പർപ്പസ് കപ്പലുകളിൽ രണ്ടാമത്തേതായ എം.എസ്. മരിയ കൈമാറി.
കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ ഡോ.എസ്. ഹരികൃഷ്ണനും എച്ച്.എസ്. ഷിപ്പ്‌യാഡ്സ് ഡയറക്ടർ ഹെയ്ൻസ് ജോസഫ് ഷെപ്പേഴ്‌സും രേഖകൾ കൈമാറി.
നെതർലാൻഡ്‌സിലെ ഗ്രൂട്ട് ഷിപ്പ് ഡിസൈനാണ് കപ്പലിന്റെ രൂപകൽപ്പന നിർവഹിച്ചത്. കാർഗോ, ഹെവി കാർഗോ, സ്റ്റീൽ കോയിലുകൾ, കണ്ടെയ്‌നറുകൾ, തടി, പേപ്പർ, കൽക്കരി, ധാന്യം, അപടകകാരികളായ ചരക്കുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാൻ കഴിവുള്ളതാണ്.
'ഗ്രൂട്ട് ഗ്രോസ്ബോ" ഡിസൈൻ ഉൾക്കൊള്ളുന്ന റേക്ക്ഡ് സ്റ്റഡാണ് കപ്പലിന്റെ പ്രധാന സവിശേഷത. ഉയർന്ന വേഗതയും മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന രൂപകൽപ്പനയാണിത്. ചലിക്കുന്ന ആറ് പാനലുകളുള്ള വലിയ കാർഗോ ഹോൾഡിലൂടെ ആവശ്യങ്ങൾക്കനുസരിച്ച് ചരക്കുനീക്കം മാറ്റാൻ കഴിയും.
കൊച്ചി കപ്പൽശാലയുടെ അന്താരാഷ്ട്ര വാണിജ്യ കപ്പൽനിർമ്മാണ വിപണിയിലെ സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്തുന്ന നേട്ടമാണിതെന്ന് അധികൃതർ പറഞ്ഞു. സാങ്കേതികമായി നൂതനവും വൈവിദ്ധ്യമാർന്നതുമായ ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള വാണിജ്യ കപ്പലുകൾ നിർമ്മിക്കുന്നതിലുള്ള കപ്പൽശാലയുടെ ശേഷിയാണ് വ്യക്തമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |