
പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലാൻഡ്സിനെ തോൽപ്പിച്ചു
ആംസ്റ്റൽവീൻ : വനിതാ ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ ആതിഥേയരും കഴിഞ്ഞ മൂന്ന് തവണയും ജേതാക്കളുമായിരുന്ന നെതർലാൻഡ്സിനെ അട്ടിമറിച്ച് അർജന്റീന ചാമ്പ്യൻസായി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ 3-1 നാണ് അർജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതിനെത്തുടന്നാണ് ഫൈനൽ ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 30-ാം മിനിട്ടിൽ നെതർലാൻഡ്സാണ് ആദ്യ ഗോൾ നേടിയത്. 54-ാം മിനിട്ടിൽ അർജന്റീന സമനലയിലാക്കി. ഷൂട്ടൗട്ടിൽ മൂന്ന് അർജന്റീന താരങ്ങൾ കിക്ക് ഗോളാക്കിയപ്പോൾ നെതർലാൻഡ്സിന് ഒരൊറ്റ കിക്കേ ഗോളാക്കാൻ കഴിഞ്ഞുള്ളൂ.
നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും ഗോൾ കീപ്പർ ക്രിസ്റ്റീന കൊസെൻഷ്യോയുടെ അതിഗംഭീരപ്രകടനമാണ് അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തത്. മത്സരത്തിലെ മികച്ച താരമായി ക്രിസ്റ്റീന തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം വട്ടമാണ് അർജന്റീന വനിതാ ലോകകപ്പ് നേടുന്നത്. 2010ന് ശേഷം ആദ്യമായാണ് നെതർലാൻഡ്സ് ഹോക്കി ലോകകപ്പിന്റെ ഫൈനലിൽ തോൽക്കുന്നത്. 2010ൽ അർജന്റീന തന്നെയാണ് നെതർലാൻഡ്സിനെ ഫൈനലിൽ തോൽപ്പിച്ചതും.
ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്രാഥമിക റൗണ്ടിൽ ദക്ഷിണാഫ്രിക്കയെ 6-1ന് തോൽപ്പിക്കുകയും ചെെനയോടും ഇംഗ്ളണ്ടിനോടും സമനിലയിൽ പിരിയുകും ചെയ്ത ഇന്ത്യ രണ്ടാം റൗണ്ടിൽ നെതർലാൻഡ്സിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും ഓസ്ട്രേലിയയെ ഗോൾ രഹിത സമനിലയിൽ തളച്ചതോടെയാണ് അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിനായി യോഗ്യത നേടിയത്. അഞ്ചാം സ്ഥാനത്തിനുള്ള മത്സരത്തിൽ ഇന്ത്യ ജർമ്മനിയെ 3-1ന് തോൽപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |