
ദുബായ് : യു.എ.ഇയിൽ നടക്കുന്ന വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ തായ്‌ലാൻഡിനെതിരെ 94 റൺസ് ജയവുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയശേഷം തായ്‌ലാൻഡിനെ 16.1 ഓവറിൽ 65 റൺസിന് ആൾഔട്ടാക്കി.
ഓപ്പണർ ഷെഫാലി വെർമ്മ(36 പന്തുകളിൽ എട്ട് ഫോറുകളും മൂന്ന് സിക്സുകളുമടക്കം 64 റൺസ്) നേടിയ അർദ്ധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്. സ്മൃതി മാന്ഥന (19), പ്രതിക റാവൽ (22) എന്നിവർ പുറത്താകുമ്പോൾ 91/2 എന്ന നിലയിലായിരുന്നു ഇന്ത്യ. ഹർമൻ പ്രീത് കൗറിനെ (5) കൂട്ടി ഷെഫാലി പത്താം ഓവറിൽ 100 കടത്തി. 108 ൽ വച്ച് ഹർമൻപ്രീത് പുറത്തായി. 112ൽ വച്ച് ഷെഫാലിയും റിച്ച ഘോഷും(0) 127ൽ വച്ച് ദീപ്തി ശർമ്മയും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഭാർതി ഫുൾമാലിയും (13), ക്രാന്തി ഗൗഡുമാണ് (15*) വാലറ്റത്ത് കരുത്തായത്.
മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ നന്ദിന ശർമ്മയും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയുമാണ് ബൗളിംഗിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്. വ്യാഴാഴ്ച ഹോംഗ്കോംഗിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |