
കണ്ണൂർ: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടി, ഐ,സി..എസ്.ഇ. സി.ബി.എസ്,ഇ സ്കൂളുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളത്തെ അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണം. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിറുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും കളക്ടർ അറിയിച്ചു. അതേസമയം നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റമുണ്ടായിരിക്കില്ല.
: അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പാച്ചിൽ തുടങ്ങിയ അതിതീവ്ര അപകടങ്ങൾ സൃഷ്‌ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കണ്ണൂരിൽ ചെറുപുഴ ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടി റോഡ് ഒലിച്ചുപോയി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപവും ഉരുൾപൊട്ടി. മുഴപ്പിലങ്ങാട് വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. കണ്ണൂരിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ 35 സെന്റിമീറ്റർ ഉയർത്തി.ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |