തിരുനന്തപുരം: വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനും സർക്കാർ ഏജൻസിയായി പ്രവർത്തിക്കുന്ന സപ്ലൈകോയെ ബഡ്ജറ്റിൽ അവഗണിച്ചതിൽ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.
സപ്ലൈകോ ഔട്ട്ലെറ്റുകളുടെ നവീകരണത്തിന് മാത്രമാണ് ആകെ 10 കോടി അനുവദിച്ചത്.
ഇക്കാര്യത്തിലുള്ളപ്രതിഷേധം ജി.ആർ.അനിൽ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും നേരിട്ട് അറിയിക്കും. ബഡ്ജറ്റ് അവതരണത്തിന് ശേഷം മറ്റ് മന്ത്രിമാരെല്ലാം മന്ത്രി കെ.എൻ.ബാലഗോപാലിന് കൈ കൊടുത്തപ്പോൾ, ജി.ആർ.അനിൽ അതിന് തയ്യാറാകാതെ മുഖം തിരിക്കുകയായിരുന്നു.
പൊതുവിപണിയിൽ വിലക്കയറ്റമുണ്ടാകുമ്പോഴാണ് വിപണി ഇടപെടലിന്റെ കാര്യം
ബഡ്ജറ്റിൽ മറന്നത്. റബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചപ്പോൾ ,നെൽ കർഷകരെ അവഗണിച്ചു. നെല്ല് സംഭരണം, സബ്സിഡി സാധനങ്ങളുടെ വിതരണം, സ്കൂൾ ഉച്ചഭക്ഷണത്തിന് അരി എത്തിക്കൽ തുടങ്ങിയ സർക്കാർ സേവനങ്ങളെല്ലാം സപ്ലൈകോ കടമെടുത്താണ് ചെയ്തത്. ഈ വകയിൽ 3000 കോടി രൂപയിൽ അധികം സർക്കാർ നൽകാനുമുണ്ട്. കടത്തിൽ മുങ്ങിയ സപ്ലൈകോയ്ക്ക് രക്ഷാ പാക്കേജ്ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നതുമാണ്. അതും നിഷേധിച്ചു.
മുൻ വർഷങ്ങളിൽ വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനുമെല്ലാം ബഡ്ജറ്റിൽ പ്രത്യേകം തുക അനുവദിക്കുമായിരുന്നു. 602 ഖണ്ഡികയുള്ള ബഡ്ജറ്റിൽ 556-ാമതായാണ് പൊതുവിതരണ വകുപ്പ് പരാമർശിക്കപ്പെട്ടത്. ആമുഖത്തിനു മുമ്പ് വകുപ്പുകളുടെ പേരുകളുടെ കൂട്ടത്തിലും ഭക്ഷ്യവകുപ്പില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |