ന്യൂഡൽഹി: താൻ ഇ.ഡി വേട്ടയുടെ ഇരയാണെന്നും വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കുന്നത് നീതി നിഷേധത്തിന് തുല്യമാകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. റൗസ് അവന്യു കോടതി കേജ്‌രിവാളിന് അനുവദിച്ച ജാമ്യത്തിനെതിരെ ഇ.ഡി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നിലപാടറിയിച്ചത്. മറ്രു പ്രതികളെ സമ്മർദ്ദത്തിലാക്കി തനിക്കെതിരെ മൊഴി പറയിക്കുകയാണ്. കോഴ വാങ്ങിയതിന് തെളിവില്ല. ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ലെന്നും അറിയിച്ചു. വിചാരണക്കോടതി അനുവദിച്ച ജാമ്യം ജൂൺ 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ജാമ്യം റദ്ദാക്കണമോയെന്നതിൽ വിശദമായി വാദം കേൾക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം.
അടിയന്തര വാദംകേൾക്കലില്ല
ജാമ്യവിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ആവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ എതിർപ്പിനെ തുടർന്ന് ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടേതാണ് നടപടി. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് കേജ്‌രിവാളിന്റെ മറുപടി ലഭിച്ചതെന്നും ഇതിനെതിരായി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |