
കോട്ടയം:ക്ഷീരമേഖലയിൽ പരിപാലനവും ചിലവുമേറിയതോടെ കർഷകർ പ്രതിസന്ധിയിലായി. കാലിത്തീറ്റകൾക്ക് ഉൾപ്പെടെയുണ്ടായ വിലവർദ്ധനവും ഉത്പാദനം കുറഞ്ഞതുമാണ് പ്രതിസന്ധിയ്ക്ക് കാരണം. ഉത്പാദന ചിലവിന് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ല.
ചിലവ് കൂടിയയിട്ടുംചാർട്ടിൽ മാറ്റമില്ല
2019ൽ ലെ കണക്കനുസരിച്ചുള്ളതാണ് ഇപ്പോഴും ക്ഷീര സംഘങ്ങളിലെ വിലനിർണയ ചാർട്ട്. മിൽമയുടെ കണക്ക് പ്രകാരം ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നതിന് 45.16 രൂപയായിരുന്നു ചിലവ്. അന്ന് കാലിത്തീറ്റക്കും മരുന്നിനുമടക്കം വില കുറവായിരുന്നു. മുമ്പ് കിലോയ്ക്ക് 26 രൂപ ആയിരുന്ന കാലിത്തീറ്റ വില ഇപ്പോൾ 34 രൂപയാണ്. സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ വില നൽകിയാണ് വാങ്ങുന്നത്. ഈ സാഹചര്യത്തിലും ക്ഷീര സംഘങ്ങളിൽ നിന്ന് പാലിന് കർഷകർക്ക് ലഭിക്കുന്നത് ലിറ്ററിന് പരമാവധി 43 രൂപയാണ്. ഇത് 70 രൂപയെങ്കിലുമാക്കി വർദ്ധിപ്പിക്കണം. അതിനായി ക്ഷീര സംഘങ്ങളിലെ വില നിർണയ ചാർട്ട് പരിഷ്‌കരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കൊഴുപ്പ് കുറഞ്ഞു
മുൻ കാലങ്ങളിലെ പാലിന്റെ കൊഴുപ്പിന്റെ അളവനുസരിച്ച് നിശ്ചയിച്ച വിലയാണ് ചാർട്ടിലേത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന സുനന്ദിനി, ജേഴ്‌സി തുടങ്ങിയ ഇനങ്ങളുടെ പാലിന് കൊഴുപ്പ് കൂടുതലായിരുന്നു. എന്നാൽ,ഹൈബ്രിഡ് ഇനത്തിലുള്ള പശുക്കളെയാണ് കർഷകർ വളർത്തുന്നത്. ഇവയുടെ പാലിന് മറ്റിനങ്ങളേക്കാൾ കൊഴുപ്പ് കുറവാണ്. അതിനാൽ, ചാർട്ട് പരിഷ്‌കരിച്ച് പാൽ വില വർദ്ധനക്കുള്ള വഴി തെളിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്താനും ചർച്ചക്ക് തയാറായില്ലെങ്കിൽ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് പോകാനാണ് തീരുമാനം.
കർഷകസംഘടനകൾ
വരവും ചിലവും ഒത്തുപോകാത്തതിനാൽ 30 ശതമാനത്തോളം കർഷകർ കൃഷി അവസാനിപ്പിച്ച മേഖലയെ രക്ഷിക്കാൻ ഇനിയെങ്കിലും നടപടി സ്വീകരിക്കണം
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |