തിരുവനന്തപുരം: മേയ് 2ന് കമ്മിഷൻ ചെയ്താലും വിഴിഞ്ഞം തുറമുഖം കൊണ്ട് കേരളം വളരണമെങ്കിൽ കയറ്റുമതി, ഇറക്കുമതി സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണം. ഭൂമി ഏറ്റെടുത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം. സംരംഭകരെ ക്ഷണിച്ചുവരുത്തണം.
മദർഷിപ്പിലെ കണ്ടെയ്നറുകൾ ഇറക്കി ചെറിയ കപ്പലുകളിൽ കൊണ്ടുപോകുന്ന ട്രാൻസ്‌ഷിപ്പ്മെന്റ് ബിസിനസ് മാത്രമാണ് നിലവിൽ. ഇതുകൊണ്ട് ഗുണമില്ല. രാജ്യത്തെ ചരക്കുഗതാഗതത്തിന്റെ ഗേറ്റ്‌വേ ആയി വിഴിഞ്ഞം മാറണം. തുറമുഖംകൊണ്ട് സിംഗപ്പൂർ വളർന്നപോലെ കേരളത്തിനുള്ള സുവർണാവസരമാണ് വിഴിഞ്ഞം തുറന്നത്.
വെയർഹൗസ് കോംപ്ലക്സുകൾ, കണ്ടെയ്നർ ഫ്രൈറ്റ്സ്റ്റേഷനുകൾ, കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് യാർഡുകൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ഇന്ധനംനിറയ്ക്കാൻ ബങ്കറിംഗ്സൗകര്യം, റോഡ്-റെയിൽ കണക്ടിവിറ്റി, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ ഒരുക്കണം. ഇല്ലെങ്കിൽ ഒരു മദർഷിപ്പ് വന്നുപോവുമ്പോൾ തുറമുഖത്തിനുകിട്ടുന്ന പരമാവധി ഒരു കോടിരൂപ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
മത്സ്യം, പച്ചക്കറി, പഴങ്ങൾ, തേൻ, പൂക്കൾ, കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിങ്ങനെ കയറ്റുമതിക്ക് സംസ്ഥാനത്ത് സാദ്ധ്യതകളേറെയുണ്ട്. ചൈനയിൽ നിന്നടക്കം അസംസ്കൃതവസ്തുക്കളെത്തിച്ച് അസംബ്ലിംഗ് നടത്തി കയറ്റുമതിയുമാവാം. ചെറുകിട വ്യവസായ യൂണിറ്റുകൾക്കൊപ്പം തൊഴിലവസരങ്ങളും തുറക്കും. കപ്പലുകൾക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും നൽകുന്നതു പോലും വൻ ബിസിനസാണ്.
വിഴിഞ്ഞത്തുനിന്ന് ഇതുവരെ കൊണ്ടുപോയതിലേറെയും മരുന്നുകളാണ്. മഹാരാഷ്ട്രയിലെ മാമ്പഴം, കാശ്മീർ ആപ്പിൾ, മഹാരാഷ്ട്ര-ഗുജറാത്ത് കമ്പനികളുടെ എൻജിനിയറിംഗ് സാമഗ്രികൾ, തമിഴ്നാട്ടിലെ പച്ചക്കറി എന്നിവയും കടൽകടന്നു.
പകുതിസമയം മതി
കൊച്ചിവഴി അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 60- 65 ദിവസവും യൂറോപ്പിലേക്ക് 40 ദിവസവുമെടുക്കും. എന്നാൽ, വിഴിഞ്ഞത്തു നിന്ന് നേരിട്ട് അമേരിക്കയിലേക്ക് 35, യൂറോപ്പിലേക്ക് 22ദിവസം മതി
അന്താരാഷ്ട്ര കപ്പൽച്ചാലിന് 10 നോട്ടിക്കൽ മൈൽ അടുത്താണ് വിഴിഞ്ഞം. മുംബയ് 700 നോട്ടിക്കൽ മൈലും മുന്ദ്ര 1150 നോട്ടിക്കൽ മൈലും അകലെ. കപ്പലുകൾക്ക് വിഴിഞ്ഞത്ത് 50 മണിക്കൂറിലേറെ നേരത്തേയെത്താം
263
ഇതുവരെയെത്തിയ കപ്പലുകൾ
5.36ലക്ഷം
ഇതുവരെയെത്തിയ കണ്ടെയ്നറുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |