തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് കെ.എസ്.യു സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ തള്ളിയതിനു പിന്നിൽ എസ്.എഫ്.ഐയുടെയും ഇടത് അനുകൂല അദ്ധ്യാപകരുടെയും ഗൂഢാലോചനയുണ്ടെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇതു സംബന്ധിച്ച് കോളേജ് പ്രിൻസിപ്പൽ, സർവകലാശാല ഡീൻ, വൈസ് ചാൻസലർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബാഹുൽ പറഞ്ഞു. ചെയർമാൻ അടക്കം ഏഴ് സ്ഥാനങ്ങളിലേക്കാണ് കെ.എസ്.യു പത്രിക സമർപ്പിച്ചത്. പൂരിപ്പിച്ചതിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രികകൾ തള്ളിയത്. എ.ഐ.എസ്.എഫ്, ഫ്രറ്റേണിറ്റി എന്നിവരുടെ പത്രികകളും തള്ളിയിരുന്നു. മത്സരിക്കുന്ന സ്ഥാനത്തിനു മുന്നിൽ 'ദി ' ചേർത്തില്ലെന്ന കാരണം പറഞ്ഞാണ് പത്രികകളിൽ ഭൂരിഭാഗവും തള്ളിയത്. റിട്ടേണിംഗ് ഓഫീസർ തങ്ങൾക്ക് നൽകിയ മലയാളം വിജ്ഞാപനത്തിൽ മത്സരിക്കുന്ന സ്ഥാനങ്ങളുടെ മുന്നിൽ 'ദി ' ചേർക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നില്ലെന്നും സർവകലാശാലയുടെ വിജ്ഞാപനത്തിൽ 'ദി ' ചേർക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നതായും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്ര, സെക്രട്ടറി അച്യുത് എന്നിവർ പറഞ്ഞു. രണ്ട് വിജ്ഞാപനങ്ങളും തമ്മിൽ ആശയക്കുഴപ്പമുണ്ടായതിനാൽ സർവകക്ഷി യോഗത്തിൽ വിഷയം ഉന്നയിച്ചു. റിട്ടേണിംഗ് ഓഫീസർ നൽകിയ വിജ്ഞാപന പ്രകാരം നാമനിർദ്ദേശ പത്രിക പൂരിപ്പിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് സർവകലാശാല വിജ്ഞാപനം അനുസരിച്ചാണെന്നും ഇതാണ് ഒത്തുകളി നടന്നതായി സംശയിക്കാനുള്ള കാരണമെന്നും അവർ പറഞ്ഞു. സൂക്ഷ്മ പരിശോധനയിൽ എസ്.എഫ്.ഐയുടെ രണ്ട് പത്രികയും തള്ളിയിട്ടുണ്ട്. ഇത് മനഃപൂർവം വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും കോളേജിൽ എസ്.എഫ്.ഐയുടെ ഏകാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |