കരുനാഗപ്പള്ളി: പാവുമ്പ പാലമൂട്ടിലെ നൂറ് വർഷത്തിലേറെ പഴക്കമുള്ള 4 ആഞ്ഞിലി മരങ്ങൾ ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിൽ നിൽക്കുന്നത് പ്രദേശവാസികൾക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു. പാലമൂട് മണികണ്ഠ സ്വാമി ക്ഷേത്രം, സ്കൂൾ, ബാങ്ക്, വില്ലേജ് ഓഫീസ്, പ്രധാന ഇലക്ട്രിക്കൽ ലൈനുകൾ തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങൾക്ക് സമീപമാണ് ഈ അപകടകാരികളായ മരങ്ങളുള്ളത്. കാറ്റ് വീശിയാൽ ഭയപ്പാടോടെ കഴിയുകയാണ് നൂറുകണക്കിന് നാട്ടുകാർ.
തർക്കിച്ച് റവന്യു-ദേവസ്വം വകുപ്പുകൾ
മരങ്ങൾ മുറിച്ചുമാറ്റണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, മരം നിൽക്കുന്ന ഭൂമി റവന്യൂ വകുപ്പിന്റേതാണോ തിരുവിതാംകൂർ ദേവസ്വത്തിന്റേതാണോ എന്ന തർക്കമാണ് നടപടികൾ വൈകുന്നതിന് കാരണം. മരം ആരുടേതാണെങ്കിലും ഒരു വലിയ അപകടത്തിന് സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അപകടഭീഷണിയിൽ നിരവധി സ്ഥാപനങ്ങൾ
അപകടാവസ്ഥയിലുള്ള ഈ ആഞ്ഞിലി മരങ്ങളുടെ സമീപത്താണ് പാലമൂട് മണികണ്ഠ സ്വാമി ക്ഷേത്രം, അമൃത യു.പി. സ്കൂൾ, യൂണിയൻ ബാങ്ക്, വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം, നിരവധി വ്യാപാര സ്ഥാപനങ്ങൾ, 11 കെ.വി. ഇലക്ട്രിക്കൽ ലൈൻ എന്നിവ സ്ഥിതി ചെയ്യുന്നത്. ഇതുവഴി ദിവസവും നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിൽ വന്നുപോകുന്നുണ്ട്.
റവന്യൂവും ദേവസ്വവും തമ്മിലുള്ള ഈ പടലപ്പിണക്കം അവസാനിപ്പിച്ച്, പൊതുജന സുരക്ഷ മുൻനിറുത്തി അധികൃതർ എത്രയും പെട്ടെന്ന് മരങ്ങൾ മുറിച്ച് മാറ്റണം.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |