
മുംബയ്: ഇന്ത്യൻ സംഗീരംഗത്തെ ഇതിഹാസ ഗായിക ആശ ഭോസ്‌ലെ 92ാം വയസിൽ വിടവാങ്ങുമ്പോൾ അവർ അവശേഷിപ്പിച്ച് പോയത് ഒരുപിടി മധുര ഗാനങ്ങൾ മാത്രമല്ല, നാവിനും മനസിനും രുചിയേകിയ ഒട്ടേറ വിഭവങ്ങൾ കൂടിയായിരുന്നു. സംഗീതം കഴിഞ്ഞാൽ അതോ സംഗീതത്തിനൊപ്പമോ ആശ ഭോസ്‌ലെയുടെ ഇഷ്ട മേഖലയായിരുന്നു പാചകം. 'ഒരു ഗായിക ആയിരുന്നില്ലെങ്കിൽ ഞാൻ ഒരു കുക്കാകുമായിരുന്നു' മെലഡികളുടെ രാജ്ഞി ഒരിക്കൽ പറഞ്ഞു.
ആശാജിയുടെ വീട്ടിൽ ആരെങ്കിലും പോയാൽ ഒരു കാര്യം ഉറപ്പായിരുന്നു. അവർക്ക് നല്ല ഭക്ഷണം ലഭിക്കും. ഭാഗ്യമുണ്ടെങ്കിൽ ചെമ്മീൻ കറിയോ, ചിക്കൻ ബിരിയാണിയോ ലഭിക്കും. വ്യത്യസ്ത തരം ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ആശാ ഭോസ്‌ലെക്ക് പാചക പരീക്ഷണങ്ങൾ നടത്തുന്നതും ഇഷ്ടമായിരുന്നു. ചെറുപ്പം മുതഷൽക്കുതന്നെ പാൽ കൊണ്ടുള്ള വിഭവമായ മലായി അവർക്ക് എന്നും ഒരു ബലഹീനത ആയിരുന്നു. ഭർത്താവായ അന്തരിച്ച സംഗീത സംവിധായകൻ ആർ.ഡി. ബർമ്മന് ബിരിയാണിയും കീമയുമായിരുന്നു (ചിക്കൻ, മട്ടൺ കറി) ഇഷ്ടം . അതിനാൽ തന്നെ ഇവ രണ്ടും പാചകം ചെയ്യാനായിരുന്നു ആശ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ആശാ ഭോസ്‌ലെയുടെ ഹൃദയവും അടുക്കളയും ഫ്രിഡ്ജും എപ്പോഴും തുറന്നിരിക്കും എന്നാണ് സിനിമാ ലോകം വിശേഷിപ്പിക്കുന്നത്.
ആശാ ഭോസ്‌ലെ വളർന്നത് സർഗ്ഗാത്മകത നിറഞ്ഞ മങ്കേഷ്കർ കുടുംബത്തിലാണ്,. ആ സർഗാത്മകത സംഗീതത്തിൽ മാത്രമല്ല അടുക്കളയിലും അവർ നിലനിറുത്തി. പാചകം അവർക്ക് ഒരിക്കലും ഒരു ദൈനംദിന ജോലിയായിരുന്നില്ല; പാട്ടുപോലെ തന്നെയുള്ള ഒരു കലാരൂപമായിരുന്നു അത്.

ആശയുടെ പാചക വൈദഗ്ദ്ധ്യം ചലച്ചിത്രമേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടയിലും പ്രശസ്തമായിരുന്നു, പലപ്പോഴും സിനിമ, സംഗീതം, ഭക്ഷണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള കൂട്ടായ്മകൾ ആശ സംഘടിപ്പിച്ചു. ആ കൂട്ടായ്മകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സ്പെഷ്യാലിറ്റികളിൽ ആശയുടെ മട്ടൺ കടായി, മട്ടൻ സ്റ്റൂ, മട്ടൺ ദാൽ എന്നിവ ഉൾപ്പെടുന്നു, ഓരോന്നും സുഗന്ധവ്യഞ്ജനങ്ങളെയും രുചികളെയും കുറിച്ചുള്ള ഗായികയുടെ സഹജമായ ധാരണയെ പ്രതിഫലിപ്പിക്കുന്ന ഒരു വ്യതിരിക്ത സ്പർശത്തോടെയാണ് തയ്യാറാക്കുന്നത്.
പാചകം താൻ ആസ്വദിക്കുന്നുവെന്നും പാട്ട് വേദിയിൽ അവതരിപ്പിക്കുന്നതിന്റെ അതേ സംതൃപ്തി അനുഭവിക്കുന്നുനെന്നും ആശ ഭോസ്‌ലെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. പാചകത്തോടുള്ള തന്റെ അഭിനിവേശം വീട്ടിലെ അടുക്കളയിൽ മാത്രം അവർ ഒതുക്കി നിറുത്തിയില്ല. ആശ ഭോസ്‌ലെ റെസ്റ്റോറന്റ് ബിസിനസ്സിലേക്കും കടന്നു, തന്റെഭക്ഷണ പരീക്ഷണങ്ങളും വ്യക്തിഗത പാചകക്കുറിപ്പുകളും കുറേക്കൂടി വിശാലമോയ ലോകത്തേക്ക് എത്തിച്ചു. ആശാസ് എന്നറിയപ്പെടുന്ന അവരുടെ റെസ്റ്റോറന്റ് ശൃംഖല, യു.എ,ഇ, ജി.സി.സി രാജ്യങ്ങൾ, യു.കെ എന്നിവിടങ്ങളിലായി ആഗോള സാന്നിദ്ധ്യം സ്ഥാപിച്ചു.
ദുബായ്, ലണ്ടൻ, ബർമിംഗ്ഹാം തുടങ്ങിയ നഗരങ്ങളിലെ ശൃംഖലയുടെ ഔട്ട്‌ലെറ്റുകൾ ഇന്ത്യൻ പ്രവാസികൾക്കും വിദേശികൾക്കും ഇടയിൽ പ്രശസ്തമാണ്. ഓരോ റെസ്റ്റോറന്റും അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു."ദി കറി ഓസ്കാർ" എന്നറിയപ്പെടുന്ന ബ്രിട്ടീഷ് കറി അവാർഡ്, ഇന്ത്യൻ പാചകരീതിയിലും ആതിഥ്യമര്യാദയിലും അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആശയെ ആദരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |