കൊച്ചി: മൂവാറ്റുപുഴയിൽ കാഞ്ഞാർ സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ സ്‌നേഹം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുളക്കാടൻ കുടിയിൽ വീട്ടിൽ കെ.എം. അലിയെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരുന്നു. ഇയാൾ നേരത്തെ കോട്ടയം കുറവിലങ്ങാട് പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസി ഓഫീസിലെ മറ്റൊരു ജീവനക്കാരിയെയും മതംമാറ്റാൻ ശ്രമിച്ചതായി സൂചനയുണ്ട്. ഇവർക്ക് സമാന അനുഭവുമുണ്ടായതായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാഞ്ഞാർ സ്വദേശിനി പൊലീസിനെ സമീപിച്ചത്. പരാതിക്കാരിയായ യുവതിക്കാണ് കുറവിലങ്ങാട് ഓഫീസിന്റെ ചുമതല നൽകിയിരുന്നത്. അവിടെ ജോലിക്കെത്തുമ്പോഴാണ് പീഡനങ്ങൾ നടന്നതെന്നാണ് യുവതിയുടെ മൊഴി.
പൊലീസ് പറയുന്നത് ഇപ്രകാരമാണ്, സ്വകാര്യഹോസ്റ്റലിലായിരുന്നു കാഞ്ഞാർ സ്വദേശിയായ യുവതി താമസിച്ചിരുന്നത്. ആഴ്ചാവസാനങ്ങളിൽ വിവിധ മേഖലകളിലെ ആളുകൾക്ക് നൽകിയിരിക്കുന്ന ടൂർ പാക്കേജുകൾക്ക് സഹായിയായി പോകാൻ ഇവരെയാണ് നിയോഗിച്ചിരുന്നത്. ഇതിന്റെ മറവിൽ പ്രതി അലിയും യുവതിയോടൊപ്പം സഞ്ചരിച്ച് നടന്ന യാത്രകൾക്കിടയിലാണ് സ്‌നേഹം നടിച്ച് പീഡിപ്പിച്ചത്.
മതം മാറിയാൽ നല്ല വിവാഹാലോചനകൾ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. നേരത്തെ വിദേശത്തായിരുന്ന ഇയാൾ അഞ്ചുവർഷം മുമ്പാണ് മൂവാറ്റുപുഴയിലെത്തി ഓഫീസ് തുറന്നത്. അതിനിടെ കോട്ടയത്ത് നിരവധി പേർക്ക് വിദേശത്തേയ്ക്ക് ടിക്കറ്റുകൾ എടുത്തുനൽകാൻ പണം വാങ്ങിയശേഷം ടിക്കറ്റു നൽകാതെ കബളിപ്പിച്ചതായും പരാതിയുണ്ട്. സാമ്പത്തികമായി കഷ്ടപ്പെടുന്ന യുവതികളെ കണ്ടെത്തി ജോലിക്കാരിയാക്കുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ ഏപ്രിലിലാണ് ടൂർ ഏജൻസിയിൽ യുവതി ജോലിക്കെത്തിയത്. ആദ്യം മൂവാറ്റുപുഴയിലായിരുന്നു ജോലി. പിന്നീട് കുറവിലങ്ങാട്ടേയ്ക്ക് മാറ്റി.
മൂവാറ്റുപുഴ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി ബംഗളൂരുവിലേക്ക് കടന്നിരുന്നു. എന്നാൽ കൈയിലെ പണം തീർന്നതോടെ നാട്ടിലേക്ക് തിരിച്ചു. അക്കൗണ്ടു വഴി പണമയച്ചാൽ പൊലീസ് കണ്ടെത്തുമെന്നറിഞ്ഞായിരുന്നു യാത്ര. നാട്ടിലെത്തി പണം സംഘടിപ്പിച്ച് തിരിച്ച് പെരുമ്പാവൂരിൽ നിന്ന് മേതല വഴി കടന്ന് പൊലീസിനെ വെട്ടിച്ച് ആലുവ റെയിൽവെ സ്റ്റേഷനിലെത്തുകയായിരുന്നു ഉദ്ദേശം. ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് സംഘം മേതലയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞദിവസം തൃശൂർ, കുന്നംകുളം ഭാഗത്ത് ഇയാൾ എത്തിയത് മനസിലാക്കി പൊലീസ് പിന്നാലെ എത്തിയെങ്കിലും കടന്നുകളഞ്ഞു. തിരിച്ച് തൃക്കളത്തൂർ ഭാഗത്ത് എത്തിയതറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല.
ഒന്നരവർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം മതംമാറ്റാൻ ശ്രമിച്ചുവെന്നാണ് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതി. തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ ഇയാൾ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയിലെത്തി പരാതി നൽകാൻ ഭയന്ന യുവതി ഫെബ്രുവരി 18ന് കാഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകി. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
കേസന്വേഷണത്തിന് മൂവാറ്റുപുഴ സി.ഐ എം.എ മുഹമ്മദ്, എസ്.ഐ മാരായ ബഷീർ, ടി.എം. സൂഫി, എ.എസ്.ഐ മാരായ പി.സി. ജയകുമാർ, ആർ. അനിൽകുമാർ, സി.പി ഒ മാരായ സനൽ വി.കുമാർ, ആർ അനിൽകുമാർ എന്നിവരാണ് നേതൃത്വം നൽകിയത്. പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയ വാഗമണ്ണിലെ റിസോർട്ടിൽ പ്രതിയെ കൊണ്ടപോയി തെളിവെടുപ്പ് പൂർത്തിയാക്കി. മതംമാറ്റാൻ ശ്രമിച്ചതു സംബന്ധിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |