പത്തനംതിട്ട: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ മാറ്റിയ തീരുമാനം മികച്ചതെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും.
നിശ്ചയിച്ചിരുന്ന ഷെഡ്യൂൾ പ്രകാരം ഇന്ന് ആരംഭിച്ച് മേയ് 15 വരൈയാണ് പ്രാക്ടിക്കലിനു സമയം നൽകിയത്. എന്നാൽ പ്രാക്ടിക്കലിന് മുന്നോടിയായ ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കഴിഞ്ഞിരുന്നില്ല.
പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മുമ്പ് പല സ്‌കൂളുകളിലും കുട്ടികളെ വിളിപ്പിച്ചെങ്കിലും കൊവിഡ് വ്യാപനം കാരണം വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരുന്നു.
പ്രാക്ടിക്കൽ നടക്കണമെങ്കിൽ അദ്ധ്യാപകർ കുട്ടികൾക്ക് മാർഗനിർദേശം നൽകേണ്ടതും അവരുടെ പ്രാക്ടിക്കൽ ബുക്കുകൾ പരിശോധിച്ച് ഒപ്പുവയ്‌ക്കേണ്ടതുമുണ്ട്. ഇത്തരംജോലികൾ പല സ്‌കൂളുകളിലും നടന്നിട്ടില്ല. ഇന്നലെ വരെ പരീക്ഷാകാലമായിരുന്നതിനാൽ അദ്ധ്യാപകർ പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് ഇന്നു മാത്രമേ എത്തുകയുള്ളൂ.
സയൻസ് വിഷയങ്ങൾക്കു പുറമേ കണക്ക്, അക്കൗണ്ടൻസി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയ്ക്കും പ്രാക്ടിക്കലുണ്ട്. ലാബുകളിലെ സൗകര്യങ്ങൾ അടക്കം പരിഗണിച്ചു കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് പരീക്ഷയ്ക്ക് അയയ്ക്കുന്നത്. ഒരേ ഉപകരണം ഒരേ ദിവസം ഒന്നിലധികം കുട്ടികൾ ഉപയോഗിക്കേണ്ടിവരും. നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു മാത്രമേ പരീക്ഷ നടത്താനാകൂവെന്ന് അദ്ധ്യാപകരും പറയുന്നു.
ഹയർ സെക്കൻഡറി ക്ലാസുകൾ നിയന്ത്രണങ്ങൾക്കു വിധേയമായി ജനുവരി മുതലാണ് സ്‌കൂളുകളിൽ ആരംഭിച്ചത്. പാഠഭാഗങ്ങളിലെ സംശയങ്ങൾ തീർത്തുപോയതല്ലാതെ പ്രാക്ടിക്കൽ ക്ലാസുകൾ ഇക്കുറി കുട്ടികൾക്കു ലഭിച്ചിട്ടില്ല. പല സ്‌കൂളുകളിലെയും ലാബുകൾ കഴിഞ്ഞ ഒരു വർഷമായി അടച്ചിട്ടിരിക്കുകയാണ്. മാർച്ചിൽ പരീക്ഷ പൂർത്തിയാക്കി പ്രാക്ടിക്കൽ ക്ലാസിനു പിന്നീടു സമയം ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ആ പരീക്ഷ മാറ്റിയതോടെ പ്രാക്ടിക്കൽ താളംതെറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |