തിരുവനന്തപുരം: 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളിലേറെയും മതിയായ നിയമനം നൽകാതെ ആഗസ്റ്റ് 4 ന് അവസാനിക്കാനിരിക്കെ, സെപ്റ്റംബർ 29 വരെ നീട്ടണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ട ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ ഭാവി ഇന്നറിയാം. ഉത്തരവിനെതിരെ പി.എസ്.സി അപ്പീൽ പോകുമോ ,അതോ കാലാവധി നീട്ടുന്ന കാര്യത്തിൽ സർക്കാർ നിർദ്ദേശം കാക്കുമോയെന്ന കാര്യം ഇന്നത്തെ കമ്മിഷൻ യോഗത്തോടെ വ്യക്തമാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ് വേളയിൽ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ 36 ദിവസത്തെ സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ.ബാലൻ മുന്നോട്ടു വച്ച ആറ് ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ 14 ജില്ലകളിലായി 46,285 പേരാണുള്ളത്. ഇതിൽ 6,984 പേരെയാണ് ഇതുവരെ നിയമന ശുപാർശ ചെയ്തത്.മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 11,455 പേർക്ക് നിയമന ശുപാർശ ലഭിച്ച സ്ഥാനത്താണിത്.
സർക്കാർ നൽകിയ 6 ഉറപ്പുകൾ
നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി 8 മണിക്കൂറാക്കും. അധികം തസ്തികകൾ നികത്തും.
ആഗസ്റ്റ് 4 വരെയുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.
സ്ഥാനക്കയറ്റം നൽകി, പുതിയ ഒഴിവുകൾ പിഎസ്.സിയെ അറിയിക്കും.
തടസ്സമുള്ളവയിൽ താൽക്കാലിക സ്ഥാനക്കയറ്റം നൽകും.
നടപടികൾ പരിശോധിക്കാൻ പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമിതിയുണ്ടാക്കും.
സി.പി.ഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ അപാകതകൾ പരിഹരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |