കൊച്ചി: മുൻമന്ത്രി പ്രൊഫ. കെ.വി. തോമസ് കോൺഗ്രസിൽ തുടരുമ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നാളെ വീണ്ടും വേദി പങ്കിടും. തൃക്കാക്കരയിൽ എൽ.ഡി.എഫിന്റെ പ്രചാരണത്തിൽ അദ്ദേഹം പങ്കുചേരും. ഭാവിപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും.
കോൺഗ്രസിലെ അതൃപ്തരിൽ ആരെയെങ്കിലും ഒപ്പംകൂട്ടാൻ കെ.വി. തോമസിന് കഴിയുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിൽ പരിഭവവും പ്രതിഷേധവും പ്രാദേശിക നേതാക്കൾക്കുണ്ട്. അവർ തോമസിനൊപ്പം എൽ.ഡി.എഫ് പാളയത്തിലെത്തുമോയെന്നും ആകാംക്ഷയുണ്ട്. തോമസിനൊപ്പം ചില നേതാക്കളും അണികളും എത്തുമെന്ന പ്രതീക്ഷ സി.പി.എമ്മിനുമുണ്ട്. തോമസിനെ പരസ്യമായി ആരും പിന്തുണച്ചിട്ടില്ലെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആശ്വാസം.
കോൺഗ്രസ് അംഗത്വം നിലനിറുത്തി എൽ.ഡി.എഫുമായി യോജിച്ച് പ്രവർത്തിക്കുകയാണ് കെ.വി. തോമസിന്റെ പദ്ധതി. രാഷ്ട്രീയത്തിന് അതീതമായി വികസനത്തിനൊപ്പം നിൽക്കുകയെന്ന നിലപാടാണ് തന്റേതെന്ന് അദ്ദേഹം പറയുന്നു. എൽ.ഡി.എഫുമായി സഹകരിക്കാൻ എ.ഐ.സി.സി നടപടി സ്വീകരിച്ചാൽ രക്തസാക്ഷി പരിവേഷം നേടാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടലെന്നാണ് സൂചന.
തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങുന്നതായി ഇന്ന് രാവിലെ 11ന് തോപ്പുംപടിയിലെ വീട്ടിൽ കെ.വി. തോമസ് പ്രഖ്യാപിക്കും. നാളെ വൈകിട്ട് 4ന് പാലാരിവട്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എൽ.ഡിഎഫ് മണ്ഡലം കൺവെൻഷനാണ് ആദ്യവേദി. അടുത്ത ദിവസങ്ങളിൽ ഡോ. ജോ ജോസഫിനായി പ്രചാരണം നടത്തും. കെ.വി. തോമസിനെ പങ്കെടുപ്പിച്ച് മണ്ഡലത്തിൽ യോഗങ്ങളും പ്രചാരണപരിപാടികളും എൽ.ഡി.എഫും ആസൂത്രണം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |