തിരുവനന്തപുരം: സർവകലാശാലാവിഷയത്തിൽ അടിക്ക് തടയെന്ന മട്ടിൽ നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തളയ്ക്കാൻ ചാൻസലർപദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന സർവകലാശാലാ ഭേദഗതി ബില്ലുമായി സർക്കാരെത്തുന്നുവെന്ന സവിശേഷതയോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം നാളെ തുടങ്ങുന്നു. ഈ സഭാസമ്മേളനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം നിർണായകമായ ഈ ബില്ലും അതേച്ചൊല്ലിയുയരുന്ന തർക്ക-വിതർക്കങ്ങളും തന്നെയാകും. ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷതീരുമാനം. പക്ഷേ, ഗവർണറോടുള്ള നിലപാടെന്തെന്നതിൽ പ്രതിപക്ഷനിരയിൽ മുസ്ലിംലീഗിലടക്കം തുടരുന്ന ഭിന്നത സൃഷ്ടിക്കാനിടയുള്ള ആശയക്കുഴപ്പമാകും ഭരണകക്ഷിയുടെ ഉന്നം. അതുവച്ച് മുതലെടുക്കാനുള്ള ഭരണകക്ഷിശ്രമത്തെ പ്രതിപക്ഷം എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ഉറ്റുനോക്കപ്പെടുന്നു.
സർക്കാരിനെതിരെ ആവനാഴിയിൽ ആയുധങ്ങളേറെ നിറച്ചാകും പ്രതിപക്ഷം സഭയിലെത്തുക. ഗവർണർ- സർക്കാർ പോരിന് പുറമേ, സർവകലാശാലാ വിഷയങ്ങളിൽ കോടതിയിൽ നിന്ന് സർക്കാരിന് അടിക്കടിയുണ്ടാകുന്ന തിരിച്ചടികളും സർവകലാശാലകളിൽ തർക്കങ്ങൾ സൃഷ്ടിച്ച ഭരണസ്തംഭനവും അവരെടുത്തുകാട്ടും. വിലക്കയറ്റം, ധനപ്രതിസന്ധി, തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനക്കത്ത് വിവാദം എന്നിങ്ങനെ ഭരണപക്ഷത്തെ കടന്നാക്രമിക്കാനുള്ള വിഷയങ്ങളേറെ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരമാകും മറ്റൊരായുധം. തുറമുഖപദ്ധതിയെ എതിർക്കാതിരിക്കുമ്പോഴും സമരക്കാരോടുള്ള സർക്കാർസമീപനത്തിനെതിരെ സഭയിൽ പ്രതിപക്ഷം രംഗത്തുവരുമെന്നുറപ്പാണ്. പ്രത്യേകിച്ചും ലത്തീൻ അതിരൂപത ഇടഞ്ഞുനിൽക്കുമ്പോൾ. നേരത്തേ തുറമുഖപദ്ധതിക്കരാറിനെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എമ്മിന് ഇപ്പോൾ മനംമാറ്റമുണ്ടായതിന് പിന്നിൽ അദാനിയോടുള്ള കൂറാണെന്ന ആക്ഷേപമാകും പ്രതിപക്ഷമുയർത്തുക. വിഴിഞ്ഞം സമരത്തിനെതിരായ രോഷം മുഖ്യമന്ത്രി ഇതിനകം പ്രകടമാക്കിയിരിക്കെ, സഭയ്ക്കകത്തും ഇതിന്റെ അലയൊലികളുയരാം.
വിഴിഞ്ഞം പദ്ധതിക്കരാർ അദാനിക്ക് കൈമാറിയ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഇടപാടുകൾ പറഞ്ഞാകും ഭരണകക്ഷി പ്രതിപക്ഷത്തെ തിരിച്ചടിക്കാൻ നോക്കുക. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആർ.എസ്.എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളും ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെതിരെ കോൺഗ്രസിനകത്ത് ഉയർന്ന തിരയിളക്കങ്ങളുമടക്കം ഉയർത്തി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാവും ഭരണകക്ഷി ശ്രമം. നിയമനിർമാണം മാത്രം ലക്ഷ്യമിട്ടുള്ള സഭാസമ്മേളനം 15 വരെയാണിപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷം സമ്മേളനം പിരിയാതെ ജനുവരിയിൽ വീണ്ടും തുടരാനുള്ള ആലോചനയുമുണ്ട്. ഇടഞ്ഞു നിൽക്കുന്ന ഗവർണറെക്കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കാതിരിക്കാനാണിത്.
സഹകരണ തട്ടിപ്പ് തടയുന്ന
ബിൽ നാളെ സഭയിൽ
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിക്ഷേപ തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ നേരിട്ട് ഇടപെട്ട് സർക്കാരിന് എത്രയും വേഗം പൊലീസ് നടപടി ഉൾപ്പെടെ സ്വീകരിക്കുന്നതിന് അധികാരം നൽകുന്ന സഹകരണ നിയമ ഭേദഗതി ബിൽ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. കരുവന്നൂർ സഹകരണ ബാങ്കിലടക്കം നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പിനെ തുടർന്നാണ് അവ തടയാൻ ബിൽ കൊണ്ടുവരുന്നത്. തട്ടിപ്പിന് അവസരമൊരുക്കുന്ന നിയമത്തിലെ പഴുതുകൾ അടയ്ക്കാൻ 1969ലെ കേരള സഹകരണ സംഘം നിയമം സമഗ്രമായി പരിഷ്കരിക്കാനുള്ള വ്യവസ്ഥ ഉണ്ടെന്നും സൂചനയുണ്ട്.
കുറ്റക്കാർക്കെതിരെ വൈകാതെ നടപടിയെടുക്കാനും നിക്ഷേപകർക്ക് എത്രയും വേഗം നീതി ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ബിൽ. സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് ലക്ഷ്യം. നിലവിൽ ആദ്യം സഹകരണ ജോയിന്റ് രജിസ്ട്രാറാണ് അന്വേഷിക്കുക. ക്രമക്കേട് കണ്ടെത്തിയാൽ പരിശോധിക്കാൻ സമിതിയെയും ഓഡിറ്റ് ടീമിനെയും നിയോഗിക്കും. ഇതിന് കാലതാമസമെടുക്കും. കൂടാതെ സഹകരണ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയാലേ മറ്റ് അന്വേഷണ ഏജൻസികൾക്ക് ഇടപെടാനാകൂ.
അപ്പോഴേക്കും കുറ്റക്കാർ പലപ്പോഴും രക്ഷപ്പെടുന്ന അവസ്ഥയുണ്ടാകും. ഇതൊഴിവാക്കാനാണ് ഭേദഗതി.
ബില്ലിലെ നിർദ്ദേശങ്ങൾ
കുറ്റകൃത്യം നടക്കുന്ന ഘട്ടത്തിൽതന്നെ ശിക്ഷാനിയമ ഇടപെടലുകൾ സാദ്ധ്യമാക്കും
വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ സർക്കാരിന് ഇടപെട്ട് നടപടിയെടുക്കാം
കൺകറന്റ്, വാർഷിക ഓഡിറ്റുകൾക്ക് ഓഡിറ്റ് സംഘ പരിശോധന ഉറപ്പാകും
ഒരാൾ ദീർഘകാലം ഒരേസംഘത്തിന്റെ ഓഡിറ്ററായി തുടരുന്നത് ഒഴിവാക്കും
ഭരണസമിതി അംഗങ്ങളുടെ കാലാവധി രണ്ടു ടേമാക്കി ചുരുക്കും
ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും വായ്പ, ചിട്ടി വിവരങ്ങൾ
പൊതുയോഗത്തിൽ റിപ്പോർട്ട് ചെയ്യണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |