പരാതിക്കാരൻ രാജേശ്വർ റാവുവും ഭാര്യ ഭവാനിയും, സൈദുലു
ഖമ്മം: ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പൊലീസിൽ പരാതി നൽകി ഭർത്താവ്. കൊലപാതകം നടത്താൻ ആസൂത്രണം ചെയ്യുന്ന ചാറ്റുകൾ കണ്ടെത്തിയതിനെ തുടർന്നാണ് യുവാവ് പൊലീസിനെ സമീപിച്ചത്. തെലങ്കാനയിലെ ഖമ്മത്താണ് സംഭവം. മഹബാബാദ് സ്വദേശി ഗാഡ രാജേശ്വർ റാവുവാണ് തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. സൂര്യപേട്ട് സ്വദേശി ഭവാനിയുമായി 2016 ലാണ് രാജേശ്വർ വിവാഹിതനായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
ഖമ്മമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു രാജേശ്വർ റാവു. ജോലിത്തിരക്കിനിടയിലാണ് കൊറിയർ ഡെലിവറി ജീവനക്കാരനായ സൈഡുളയുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടായതെന്ന് രാജേശ്വർ ആരോപിച്ചത്. ജൂലായ് 27ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ താൻ ഭാര്യയെ മറ്റൊരു പുരുഷനുമായി മോശം സാഹചര്യത്തിൽ കണ്ടതായും, തുടർന്നാണ് ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അറിയുന്നതെന്നും രാജേശ്വർ പറഞ്ഞു.
തുടർന്ന് ജൂലായ് 28ന് ഗ്രാമത്തിലെ മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് കൂടിയിരുന്നു. അന്ന് വൈകിട്ട് അടുത്തുള്ള ഗ്രാമത്തിൽ നിന്ന് സഹോദരനെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടയിൽ സൈഡുള തന്നെ പിന്തുടർന്നതായും രാജേശ്വർ പരാതിയിൽ പറയുന്നു. എങ്ങനെയോ രക്ഷപ്പെട്ട് താൻ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ഭാര്യയുടെ മൊബൈൽ ഫോൺ പരശോധിച്ചപ്പോൾ ഭവാനിയും സൈഡുളയും തമ്മിൽ നടത്തിയ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകൾ തനിക്ക് ലഭിച്ചതായി ഇയാൾ വ്യക്തമാക്കി. വീട്ടിൽ വച്ച് കൊലപ്പെടുത്തുന്നതിന് പകരം വീടിന് പുറത്ത് വാഹനാപകടം സൃഷ്ടിച്ച് തന്നെ വകവരുത്താൻ ഇരുവരും പദ്ധതിയിടുന്നതായിരുന്നു ചാറ്റിൽ ഉണ്ടായിരുന്നത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ തെളിവായി എടുത്തിട്ടുണ്ടെന്നും രാജേശ്വർ പറഞ്ഞു.
ചാറ്റുകളുടെ അടിസ്ഥാനത്തിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാജേശ്വർ റാവു ഓഗസ്റ്റ് ഒന്നിന് ഡൊർണകാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കേസ് കൂടുതൽ അന്വേഷണത്തിനായി ഖമ്മം റൂറൽ പൊലീസിന് കൈമാറുകയും ചെയ്തു.
കേസ് കൈമാറിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആരോപിച്ച് രാജേശ്വർ കഴിഞ്ഞ ദിവസം വീണ്ടും ഖമ്മം റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തനിക്ക് ഉടൻ സംരക്ഷണം നൽകണമെന്നും ഭാര്യയ്ക്കും കാമുകനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് രാജേശ്വറിന്റെ ആവശ്യം. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും റൂറൽ സർക്കിൾ ഇൻസ്‌പെക്ടർ (സി.ഐ) പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
A husband in Khammam, Telangana, has filed a police complaint alleging his wife and her lover conspired to murder him. Rajeshwar Rao claims he discovered chat messages detailing a plot to kill him, possibly by staging an accident. He is seeking immediate police protection and action against his wife and her alleged accomplice. Police have registered a Zero FIR and further investigations are underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |