കോഴിക്കോട്: മാവൂരിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാരെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യംചെയ്‌തു. വ്യാജ തിരിച്ചറിയൽ രേഖ, സിം കാർഡ് എന്നിവ ഇവർക്ക് എങ്ങനെ ലഭിച്ചു, ഇവർക്ക് മറ്റ് ബന്ധങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്.
മാവൂർ പൊലീസാണ് ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയത്. മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് അതിക്രമിച്ച് കടന്നതിനാണ് കേസെടുത്തത്. വ്യാജ തിരിച്ചറിയൽ രേഖ, സിം കാർഡ് എന്നിവയുടെ ഉറവിടം അന്വേഷിക്കും. 20 ദിവസം മുമ്പാണ് കോഴിക്കോട്ട് എത്തിയതെന്നാണ് പ്രതികളുടെ മൊഴി.
കോഴിക്കോട് എത്തുന്നതിന് മുമ്പ് ഇവർ മലപ്പുറം എടവണ്ണപ്പാറയിൽ താമസിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളുടെ ഫോണും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കെട്ടിട നിർമാണ തൊഴിലാളികളായ ഇവർക്ക് ജോലി നൽകിയവരെക്കുറിച്ചും അന്വേഷണമുണ്ടാകും. ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തെത്തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |