
കൊടുവള്ളി: ജേഷ്ഠൻ അനിയനെ കുത്തിക്കൊന്ന സംഭവത്തിൽ ഞെട്ടൽ മാറാതെ എളേറ്റിൽ കത്തറമ്മൽ നിവാസികൾ. ഒരേവീട്ടിൽ താമസിച്ചിരുന്ന സഹോദരങ്ങൾക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂലിപ്പണിക്കാരായ പ്രമോദ് കുമാറും പ്രസാദ് കുമാറും
നാട്ടുകാർക്കെല്ലാം സഹായികളാണ്. ഇരുവരും മദ്യപിച്ച് പരസ്പരം കലഹിക്കുന്നതും അടിപിടികൂടുന്നതും നിത്യ സംഭവമാണെന്ന് പരിസരവാസികൾ പറയുന്നു. നാട്ടുകാരുമായോ ബന്ധുക്കളുമായോ ഒരു പ്രശ്നവും ഇവർ ഉണ്ടാക്കാറില്ല. ശനിയാഴ്ച രാത്രി 10. 30 ഓടെ പ്രമോദ് കുമാർ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ മദ്യപിച്ച് എത്തിയ പ്രസാദ് കുമാർ വീട്ടിലെ ലൈറ്റ് കെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടണ്ടായ തർക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രസാദ് കുമാറിന്റെ ഇടതു നെഞ്ചിൽ ആഴത്തിൽ മുറിവേൽക്കുകയും മരണപ്പെടുകയുമായിരുന്നു. സംഭവത്തിന് ശേഷം ഞായറാഴ്ച പുലർച്ചെ ബന്ധുവീട്ടിലെത്തി, സഹോദരനെ കത്തികൊണ്ട് കുത്തിയ വിവരം പ്രമോദ് കുമാർ അറിയിക്കുകയായിരുന്നു.
ബന്ധുക്കൾ ഉടൻ ഇവരുടെ വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് പ്രസാദ് കുമാറിനെ കട്ടിലിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ബന്ധുക്കളും നാട്ടുകാരും പ്രമോദ് കുമാറിനെ തടഞ്ഞുവെക്കുകയും കൊടുവള്ളി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പ്രമോദ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊടുവള്ളി പോലീസ് സി.ഐ യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധ സംഘവും, ഡോഗ് സ്കോഡും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുത്തുവാൻ ഉപയോഗിച്ച കത്തി പ്രമോദ് കുമാർ തന്നെ പൊലീസിന് കൈമാറിയത്. രോഗബാധിതനായ ഇവരുടെ മറ്റൊരു സഹോദരൻ പ്രദീപ് കുമാറിനെ ബന്ധുക്കൾ നരിക്കുനിലെ അത്താണിയിൽ പ്രവേശിപ്പിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |