മാനന്തവാടി: രണ്ട് മോഷണ കേസുകളിൽ കുപ്രസിദ്ധ കുറ്റവാളികളെ ദിവസങ്ങൾക്കുള്ളിൽ വലയിലാക്കി പൊലീസ് സേന. കേരള പൊലീസിന്റെ അന്വേഷണ മികവും കുട്ടായ്മയുടെ വിജയവുമാണ് കുപ്രസിദ്ധ മോഷ്ട്ടാക്കളെ കൃത്യം നടത്തി ദിവസങ്ങൾക്കുള്ളിൽ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞത്. ജൂൺ 27നാണ് സിവിൽ ജഡ്ജിയുടെ തോണിച്ചാലിലെ വീടിന്റെ പിൻഭാഗത്തെ വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്താൻ ശ്രമിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത ഉടനെ മാനന്തവാടി ഡി.വൈ.എസ്.പി വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് കൃത്യമായ അന്വേഷണം നടത്തുകയായിരുന്നു. പ്രതി ഇരുചക്ര വാഹനത്തിലാണ് എത്തിയത് മനസ്സിലാക്കിയ പൊലീസ് ജില്ലക്ക് അകത്തും പുറത്തുമായി 500 ലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നിരവധി മോഷണ കേസുകളിൽ പ്രതിയായ കുറ്റിയാടി കായതൊടി സ്വദേശിയായ അജ്മലിനെ നാദാപുരത്ത് വച്ച് പിടികൂടിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മോഷ്ട്ടിച്ച ബൈക്കിലായിരുന്നു കറങ്ങിയിരുന്നത്. ജൂൺ 29നാണ് മാനന്തവാടി ഗ്യാരേജ് റോഡിലെ വാടക വീട്ടിൽ പകൽ സമയത്ത് പൂട്ട് പൊളിച്ച് അതിക്രമിച്ച് കയറി മൂന്നര പവന്റ സ്വർണ്ണാഭരണം മോഷ്ട്ടിച്ച സംഭവം. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ സ്ഥിരം മോഷ്ട്ടാവായ കോഴിക്കോട് പുലൂർ സ്വദേശി മുഹമ്മദാലിയെ ഇരിട്ടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും പിടികൂടുകയായിരുന്നു. രണ്ട് കേസുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായക തെളിവായിരുന്നു. ദൃശ്യങ്ങൾ ലഭിക്കാൻ പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്ന സ്ഥാപനങ്ങൾക്ക് നന്ദി അറിയിച്ച് പൊലീസ് മധുരവിതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |