
കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തഹസിൽദാർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായ 10 ലക്ഷംരൂപയുടെ കൈക്കൂലി കേസിൽ മുൻ ഡെപ്യൂട്ടി കളക്ടറും വിജിലൻസ് പിടിയിൽ. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപാലാണ് (59) അറസ്റ്രിലായത്. ഇടപാടിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
സംഭവത്തിൽ കൃപാൽ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മലപ്പുറത്തുനിന്ന് ഡെപ്യൂട്ടി കളക്ടറായി വിരമിക്കുന്നതിനുമുമ്പ് എറണാകുളം താലൂക്ക് ഓഫീസിലുൾപ്പെടെ ദീർഘകാലം ഇയാൾ ജോലിചെയ്തിരുന്നു. ആഗസ്റ്റ് 13നാണ് കണയന്നൂർ (എറണാകുളം) താലൂക്ക് എൽ.ആർ (ലാൻഡ് റെക്കോർഡ്സ്) തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഏജന്റുമാരായ എൻ.എസ്.രാജേഷ്, ജോസഫ് ഷിബിൻ എന്നിവർ പിടിയിലായത്.
കലൂർ സ്വദേശിയുടെ പിതാവിന്റെ പേരിലുള്ള രണ്ടേക്കർനിലം പുരയിടമായി തരംമാറ്റാൻ 10ലക്ഷം രൂപയാണ് സംഘം കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നിർദ്ദേശപ്രകാരം പരാതിക്കാരൻ പണം കൈമാറാൻ എത്തിയപ്പോഴാണ് തഹസിൽദാരടക്കം അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |