SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ആർ.എസ്.എസ് ബന്ധത്തിൽ പുകഞ്ഞ്

2019-election-expense

തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ പ്രമുഖ നേതാക്കൾക്കിടയിലെ രാഷ്ട്രീയ പോരും മുറുകുന്നു. വി.ഡി.സതീശന്റെ ആർ.എസ്.എസ് ബന്ധത്തെക്കുറിച്ചുള്ള പിണറായി വിജയന്റെ വിമർശനത്തോട് ആർക്കാണ് ആർ.എസ്.എസ് ബന്ധമെന്ന് ജനത്തിനറിയാമെന്നായിരുന്നു സതീശന്റെ തിരിച്ചടി. ജനങ്ങളെ അഭിമുഖീകരിക്കാൻ പാടുപെടുന്നവരാണ് വിവാദം ചർച്ചചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ. വാദം മറുവാദം തുടരുന്നു.

ആർ.എസ്.എസിന്റെ ടാർഗറ്റ് എന്നും ഞാൻ
പിണറായി വിജയൻ

ആർ.എസ്.എസുമായി ചേർന്ന് മത്സരിച്ചെന്ന വി.ഡി.സതീശന്റെ ആരോപണം ശുദ്ധ അസംബന്ധം. ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം ഞങ്ങൾ കാണിക്കാറില്ല. ആർ.എസ്.എസിന്റെ പ്രധാന ടാർഗറ്റ് എന്നും കേരളത്തിൽ താനായിരുന്നു. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർ.എസ്.എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ശാരീരികമായും രാഷ്ട്രീയമായും നിരന്തരം വേട്ടയാടി. അവർക്കെതിരെ പടപൊരുതി കേരളത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കാവൽ നിന്ന പാർട്ടിയുടെ പേരാണ് സി.പി.എം. അതിന് ആരുടേയും സർട്ടിഫിക്കറ്റൊന്നും ആവശ്യമില്ല. ഇപ്പോൾ എന്ത് നുണയും പറയാം എന്നായിരിക്കുന്നു. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോൺഗ്രസ്. കേരള രാഷ്ട്രീയം പരിശോധിക്കുന്നവർക്ക് അതെല്ലാം അറിയാം. സതീശനോട് എനിക്കൊരഭ്യർത്ഥനയുണ്ട്. ആ വയനാട് ദുരന്തബാധിതർക്ക് വീടുവയ്ക്കാൻ പിരിച്ച പണം അവർക്ക് കൊടുക്കണം. അതെവിടെപ്പോയി...?


പിണറായിയെപ്പോലെ ആർ.എസ്.എസ്

വോട്ട് നേടി ജയിച്ചവനല്ല

വി.ഡി.സതീശൻ

വെറുതേ കവല പ്രസംഗം നടത്തിയാലൊന്നും പിണറായിയുടെ ദേഹത്ത് വീണ ആർ.എസ്.എസ് കറ നീങ്ങില്ല. നിയമസഭയിൽ ആർ.എസ്.എസ് വോട്ടുവാങ്ങി ജയിച്ചതിന്റെ ചിത്രം രേഖാമൂലം അവതരിപ്പിച്ചപ്പോൾ തലകുനിച്ച് നിന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് താൻ അവരുടെ കാൽക്കീഴിൽപ്പോയെന്ന് പറഞ്ഞു നടക്കുന്നത്. വി.എസ്.അച്യുതാനന്ദൻ തിരുവനന്തപുരത്ത് പ്രകാശനം നടത്തിയ പുസ്തകം തൃശ്ശൂരിൽ താൻ നടത്തിയപ്പോൾ എങ്ങനെ ആർ.എസ്.എസ് ബന്ധമാവും. ആരാണ് നട്ടാൽ മുളയ്ക്കാത്ത നുണ പറയുന്നതെന്ന് ഇവിടുത്തെ ജനത്തിനറിയാം. പിണറായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചെറ്റ പരാമർശത്തിന് ഭാഷ പണ്ഡിതനുള്ള അവാർഡ് നൽകണം. നാല് വോട്ട് കിട്ടാൻ എന്തൊക്കെ കൊള്ളരുതായ്മകളാണ് കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് ഒരു ചാനലിന് ഇന്റർവ്യൂ നടത്തിയപ്പോൾ അത് നീക്കം ചെയ്ത് കേസെടുക്കുകയാണ് പൊലീസ്. ഹിറ്റ്‌ലറിനും സ്റ്റാലിനുമുണ്ടായ ഭയം പിണറായിയേയും ബാധിച്ചിരിക്കുന്നു.


വികസനം പറയാനില്ലാത്തവർ

വിവാദം ചർച്ച ചെയ്യുന്നു
രാജീവ് ചന്ദ്രശേഖർ

ഇരുമുന്നണികളും ദിനം പ്രതി വിവാദങ്ങളുണ്ടാക്കി അതിൽ ചർച്ച നടത്തുകയാണ്. വികസനം പറയാനില്ലാത്തവർക്ക് വിവാദങ്ങളിലുള്ള ചർച്ചയ്‌ക്കേ സ്‌പേസുള്ളൂ. ബി.ജെ.പി ഇതിനൊന്നുമില്ല. ഞങ്ങൾക്ക് മുമ്പിൽ കേരളത്തിന്റെ ജനതയും ഇവിടുത്തെ വികസനവുമാണ്. നരേന്ദ്രമോദി രാജ്യത്ത് നടത്തിയ വികസന മോഡൽ കേരളത്തിലും നടപ്പാക്കും. ഇവിടുത്തെ കുട്ടികൾക്ക് പഠിക്കാനും ജോലിക്കും പുറത്ത് പോകേണ്ടി വരില്ല. വലിയ വ്യവസായ സംരംഭങ്ങളും ജോലി സാദ്ധ്യതകളും കൊണ്ടുവരും. ഡീൽ കഥകളിറക്കി കേരളത്തിന്റെ വികസന ചർച്ചയെ അട്ടിമറിക്കുന്നത് ശരിയല്ല. എന്ത് ഡീലാണിവിടെ. സംസ്ഥാനത്ത് രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തേയും അഡ്രസ് ചെയ്യാതെ ഇല്ലാത്ത ഡീൽ കഥകളും വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ രാഷ്ട്രീയ ചർച്ചകളും നടത്തി ജനത്തിനെ നാണം കെടുത്തുന്ന ഈ രാഷ്ട്രീയത്തിനും ഇത്തവണ അറുതിയാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA