
കൊച്ചി: സിനിമയിലെ താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്ക് പിന്നാലെ രാജിവച്ച ജോയിന്റ് സെക്രട്ടറി നടി അൻസിബ മുന്നോട്ടുവച്ച ആവശ്യം സംഘടന പരിഗണിച്ചേക്കില്ല. തന്റെ പരാതി കേൾക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് അൻസിബ മുന്നോട്ടുവച്ചത്. എന്നാൽ ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കുന്നത് അല്ലല്ലോ അമ്മയുടെ രീതിയെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു.
തന്റെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ ഉൾപ്പെട്ട സമിതി വേണമെന്നാണ് അൻസിബ മുന്നോട്ടുവച്ച ആവശ്യം. ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താൽ, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദൽ അംഗങ്ങളെ തീരുമാനിക്കണമെന്നും അൻസിബ അമ്മ നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ടിനി ടോമിനെതിരെ ഉന്നയിച്ച പരാതിയിൽ അൻസിബയുടെ ഭാഗം കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചിരുന്നു. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താനാണ് നേതൃത്വം അൻസിബയോട് ആവശ്യപ്പെട്ടത്. ഭരണസമിതിയിലുള്ള നടൻ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ അൻസിബ മാദ്ധ്യമങ്ങളിലൂടെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ടിനി ടോം അവിഹിത കഥകൾ പ്രചരിപ്പിച്ചെന്നും തന്നെ മതപരിവർത്തനത്തിന്റെ ഏജന്റായ ജിഹാദിയായി ചിത്രീകരിച്ചുവെന്നുമാണ് അൻസിബയുടെ ആരോപണം. ലക്ഷ്മി അവരുടെ കുടുംബപ്രശ്നത്തിൽ കരുവാക്കി തന്നെ പൊലീസ് സ്റ്റേഷനിൽ കയറ്റിയെന്നും അൻസിബ ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |