
കോട്ടയം : ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയിൽ സസ്‌പെൻഷനിലായ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാറും, മറ്റുള്ളവരും ചേർന്ന് വിശേഷ അവസരങ്ങളിൽ വൻപണപ്പിരിവ് നടത്തുമെന്ന് ബാറുടമകളുടെ മൊഴി. ലൈസൻസ് പുതുക്കൽ, ഓണം, ക്രിസ്മസ് തുടങ്ങിയ അവസരങ്ങളിൽ നിശ്ചിത തുകകൾ നേരിട്ട് നൽകണമെന്നാണ് ചങ്ങനാശേരിയിലെ ബാറുടമയുടെ മൊഴി. ഓണക്കാലത്ത് 26,000 രൂപ നാല് കവറിലാക്കി സിവിൽ എക്‌സൈസ് ഓഫീസർ വിശാഖ് എ.എസിന് കൈമാറിയെന്നും, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ലാലു തങ്കച്ചൻ ഒപ്പമുണ്ടായിരുന്നെന്നും മൊഴിയിലുണ്ട്. 10,000 രൂപ, 5,000 രൂപ, 10,000 രൂപ, 1,000 രൂപ എന്നിങ്ങനെയായിരുന്നു കവർ. ഈ തുകയിൽ ഒരു കവർ സർക്കിൾ സ്റ്റാഫിനായി മാറ്റി. അത് ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സന്തോഷിന് കൈമാറിയെന്നും വിശാഖിന്റെ മൊഴിയിലുണ്ട്. ശേഷിച്ച മൂന്ന് കവർ റേഞ്ച് സ്ഥാപനവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അവ ലാലു തങ്കച്ചൻ കൈപ്പറ്റിയെന്നുമാണ് മൊഴി. അശോക് കുമാറുമായി ബന്ധപ്പെട്ട് 55,000 രൂപയുടെ ആരോപണമാണുള്ളത്. മൂന്ന് ബാറിലായിരുന്നു പിരിവ്. വിഹിതം വാങ്ങി നൽകാൻ ജില്ലയിലെ പ്രമുഖ ബാർ ഉടമ ഇടനിലക്കാരനായി. അശോക് കുമാറിന്റെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.
തുടക്കം പരസ്യപ്രതികരണത്തിൽ നിന്ന്
ചില ബാറുകൾ സമയക്രമം പാലിക്കാതെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി എം.ലിജുവിന്റെ പരസ്യപ്രതികരണത്തിന് പിന്നാലെ അശോക് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി. ശ്രീറാം സാംബശിവറാവു, അഡിഷണൽ കമ്മിഷണർ ആർ.ജയശങ്കറിനൊപ്പം വേഷം മാറി ഡ്രൈഡേയായ വെള്ളിയാഴ്ച ജില്ലയിലെ ബാർ ഹോട്ടലിലെത്തി. എക്‌സൈസ് വിജിലൻസ് എസ്.പിയും, രണ്ട് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അന്ന് തന്നെ ബാറിൽ നിന്ന് ഇവർ മദ്യവും വാങ്ങി. ശനിയാഴ്ച പുലർച്ചെ അശോക് കുമാറിന്റെ ചങ്ങനാശേരിയിലെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു. യൂണിഫോമില്ലാതെ ബാറുകളിലെത്തുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. ചങ്ങനാശേരി റേഞ്ചിലടക്കം കൂടുതൽ ഉദ്യോഗസ്ഥർക്ക് മാസപ്പടിയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ എം.മാനുവൽ, പ്രവീൺ ശിവാനന്ദ് എന്നിവർക്കെതിരെയും തെളിവ് ലഭിച്ചിട്ടുണ്ട്.
പ്രതിമാസം 15,000 വരെ
ഒരു ബാറിൽ നിന്ന് പ്രതിമാസം ലഭിച്ചിരുന്നത് 15,000 രൂപ വരെ.
ഉദ്യോഗസ്ഥർക്ക് ബാറിൽ നിന്നും മദ്യവും ബിയറും യഥേഷ്ടം
ഡ്രൈഡേകളിൽ മദ്യം വിൽക്കാനും സമയക്രമം പാലിക്കാതെ തുറക്കാനുമുള്ള രഹസ്യാനുമതി.
ബാർ പരിശോധിക്കുന്നതിന് മറ്റുദ്യോഗസ്ഥർക്ക് വിലക്ക്
ഗൗരവതരം, ഡിജിറ്റൽ തെളിവ് മായ്ച്ചു
അശോക് കുമാറിന്റെ മൊബൈൽ ഫോണിൽ നിന്ന് പല വിവരങ്ങളും മായ്ച്ചു
സാങ്കേതിക പരിശോധനകൾക്കിടെ ഇക്കാര്യം അശോക് കുമാർ സമ്മതിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |