
തിരുവനന്തപുരം: ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് ജോലി ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കെ , സംസ്ഥാനത്തെ സ്‌കൂളുകളിൽ ലൈബ്രേറിയന്മാരുടെ തസ്‌തിക അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.പുതിയ അദ്ധ്യയന വർഷം ആരംഭിച്ചിട്ടും സംസ്ഥാനത്തെ സ്‌കൂളുകളിൽ ലൈബ്രേറിയനെ നിയമിക്കണമെന്ന ആവശ്യം പരിഹാരമില്ല.
എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഓരോ ലൈബ്രേറിയൻ തസ്‌തിക അനുവദിക്കുമെന്ന സർക്കാർ വാക്ക് വിശ്വസിച്ചാണ് പലരും ഈ കോഴ്സ് പഠിച്ചത്. തസ്‌തിക അനുവദിച്ചാൽ സർട്ടിഫിക്കറ്റ് കോഴ്‌സുകാരെ പരിഗണിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷ.എന്നാൽ പ്ലസ് ടു നിലവിൽ വന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും സ്‌കൂളുകളിൽ ലൈബ്രേറിയൻ തസ്‌തിക സൃഷ്ടിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് നടപ്പായില്ല.
ആയിരക്കണക്കിന് കുട്ടികളാണ് ഓരോവർഷവും സർവകലാശാലകളും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും കേരള ഗ്രന്ഥശാലാ സംഘവും നടത്തുന്ന കോഴ്സ് പഠിച്ചിറങ്ങുന്നത്.വായനയെ നിരന്തര മൂല്യ നിർണയത്തിന്റെ ഭാഗമാക്കി ഗ്രേസ് മാർക്ക് നൽകുമെന്ന് കഴിഞ്ഞ വർഷമാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നിട്ടും സ്‌കൂളുകളിൽ ലൈബ്രെറിയന്മാരെ നിയമിക്കാൻ നടപടിയായിട്ടില്ല.നിലവിൽ അദ്ധ്യാപകർക്ക് ലൈബ്രേറിയന്മാരുടെ അധിക ചുമതല നൽകുകയാണ്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിൽ സ്ഥിരം ലൈബ്രേറിയന്മാരുണ്ടെന്നിരിക്കെ, വായനയെ ഗൗരവത്തോടെ കാണുന്ന കേരളത്തിലെ സ്‌കൂളുകളിൽ ലൈബ്രേറിയാൻ തസ്‌തിക അനുവദിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |