തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തിയ ഹൈക്കോടതിയിലെ വിദഗ്‌ദ്ധസംഘം വിലയിരുത്തി.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തിയാണ് പേരൂർക്കടയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. മുൻപ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെ മോശം സാഹചര്യങ്ങൾമൂലം രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിദഗ്‌ദ്ധസംഘം നേരിട്ട് കണ്ട് വിലയിരുത്തി.
പേരൂർക്കട ഉൾപ്പടെയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രധാന പ്രതിസന്ധി ജീവനക്കാരുടെ കുറവാണ്. മതിയായ ജീവനക്കാരില്ലാത്തതിനാൽ നിലവിലുള്ള ജീവനക്കാർ ഇരട്ടി ജോലിഭാരമാണ് അനുഭവിക്കുന്നത്. പഴകിയ കെട്ടിടത്തിലെ സുരക്ഷ അപകടകരമായ സാഹചര്യത്തിലാണ്. രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ലാത്തതും ആശുപത്രികളെ താളംതെറ്റിക്കുകയാണ്. മതിയായ സൗകര്യങ്ങളില്ലാതെയുള്ള ആശുപത്രികളുടെ പ്രവർത്തനത്തിൽ സംഘം അതൃപ്‌തി രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ നടത്താൻ ഹൈക്കോടതി ഒരുങ്ങുന്നത്.
The Kerala High Court is set to issue guidelines to improve infrastructure and facilities at the state's mental health centres after an inspection at the Peroorkada Mental Health Centre revealed serious shortcomings. The court-appointed team found severe staff shortages, unsafe buildings, inadequate patient accommodation, and poor working conditions, prompting the court to consider urgent intervention.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |