
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രജിസ്‌റ്റർ ചെയ്‌ത കേസിൽ സി.പി.എം നേതാക്കളെയും പ്രതിചേർക്കും. കള്ളപ്പണഇടപാട് നടത്തുന്നവരെ സംരക്ഷിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്തുന്നതും കുറ്റകൃത്യമാണെന്ന പി.എം.എൽ.എയിലെ വ്യവസ്ഥ പ്രകാരമാണ് കൊച്ചി മേഖലാഓഫീസ് കേസെടുത്തത്.
തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ആക്രമിച്ചത്. പ്രകോപനം സൃഷ്‌ടിക്കുന്ന വിധത്തിൽ നേതാക്കൾ പ്രസംഗിച്ചിരുന്നു. അതിനാൽ മുതിർന്ന നേതാക്കളെ ഉൾപ്പെടെ കേസിൽ പ്രതിചേർക്കാമെന്നാണ് ഇ.ഡിക്ക് ലഭിച്ച നിയമോപദേശം. സ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെ പട്ടികയും വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചതായാണ് വിവരം.
ഗൂഢാലോചന, പ്രേരണ, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്താനാണ് നീക്കം.
പൊലീസ് കേസിന് പുറമെയാണ് കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) അനുസരിച്ച് ഇ.ഡി കേസെടുത്തത്.
പ്രതികൾ 27
മാസപ്പടിക്കേസിൽ കഴിഞ്ഞ മേയ് 27ന് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഉദ്യോഗസ്ഥരുടെ കാറിന് നേരെയാണ് ആക്രമണം നടന്നത്. കേസിൽ അറസ്റ്റിലായ 27പേർക്കെതിരെ വധശ്രമം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്നാൽ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടില്ല. ഇതേത്തുടർന്നാണ് പി.എം.എൽ.എയിലെ വ്യവസ്ഥകൾപ്രകാരം ഇ.ഡി കേസെടുത്തത്.
തുടർനടപടികൾ
പ്രതി ചേർക്കപ്പെടുന്നവർക്ക് നോട്ടീസ് നൽകും
വിളിച്ചുവരുത്തി ചോദ്യംചെയ്യും
ആവശ്യമെങ്കിൽ അറസ്‌റ്റ് രേഖപ്പെടുത്തും
മാസപ്പടി കേസിലെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |