SignIn
Kerala Kaumudi Online
Monday, 25 May 2026 2.57 PM IST

സഭാ തർക്കം: 6 പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

high-court

കൊച്ചി: ഓർത്തഡോക്‌സ് - യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ അതത് ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് റിപ്പോർട്ട് നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻബെഞ്ച് റദ്ദാക്കി.

സഭാ തർക്കങ്ങളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഹർജികളിൽ ഇത്തരമൊരു ഉത്തരവ് നൽകാനാകില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. സർക്കാരും യാക്കോബായ സഭയും നൽകിയ കോടതിഅലക്ഷ്യ അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ്, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂർ സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, എരിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികൾ ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഈ പള്ളികൾ കൈവശമുള്ള യാക്കോബായ വിഭാഗത്തിന് ആശ്വാസമേകുന്നതാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

വിശ്വാസികളുടെ എതിർപ്പു മൂലം പള്ളികൾ ഏറ്റെടുക്കാതെ പിന്മാറേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യക്കേസിനും ഇടയാക്കിയിരുന്നു.

പൊലീസ് സംരക്ഷണ

ഹർജികൾ പകരമാകില്ല

പൊലീസ് സംരക്ഷണത്തിനുള്ള ഹർജികൾ സ്വത്തുക്കളുടെ അവകാശമോ നടത്തിപ്പ് അധികാരമോ തീരുമാനിക്കാനുള്ള സിവിൽ സ്യൂട്ടുകൾക്ക് പകരമാവില്ലെന്ന് ഡിവിഷൻ

ബെഞ്ച് വ്യക്തമാക്കി. അത് മുൻനിർത്തിയുള്ള വാദങ്ങൾ ഈ കേസിലെ ആറ് പള്ളികളുടെ കാര്യത്തിൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഓർത്തഡോക്സ് വിഭാഗം നേരത്തേ നൽകിയിരുന്ന കോടതിഅലക്ഷ്യ ഹർജികളിൽ നിയമപരമായ വശങ്ങൾ പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാൻ സിംഗിൾ ബെഞ്ചിനോട് നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA