SignIn
Kerala Kaumudi Online
Tuesday, 30 June 2026 11.26 AM IST

യുവാക്കളുടെ യൂറോപ്യൻ ഒഴുക്ക് തടയാൻ കേരള മോഡൽ

budget2023

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ കേരളം വിടുന്നത് തടയാൻ,​ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമാക്കാൻ സർക്കാർ പദ്ധതി.

ആരോഗ്യം, ശാസ്ത്രഗവേഷണം, ഐ.ടി., എൻജിനിയറിംഗ് മേഖലകളിലെ യുവാക്കളുടെ വിദേശപഠനവും തുടർന്ന് അവിടത്തെ സ്ഥിരതാമസവും കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കുന്ന പ്രഹരം വലുതാണ്. ഇപ്പോൾ പ്ലസ്ടു കഴിയുമ്പോഴേ യുവതലമുറ നാടുവിടുന്നു. ഇവർ വിദേശത്തു തന്നെ സ്ഥിരതാമസമാക്കുന്നതിനാൽ തൊഴിലെടുക്കാൻ പ്രാപ്തരായ യുവജനങ്ങൾ കേരളത്തിൽ കുറയുന്നതായി ബഡ്ജറ്റിൽ പറയുന്നു.

ഓരോ സ്‌കൂൾ വിദ്യാർത്ഥിക്കും വർഷം അരലക്ഷം രൂപയോളമാണ് സർക്കാർ ചെലവിടുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇത് പലമടങ്ങാണ്. സർക്കാർ വലിയ നിക്ഷേപം നടത്തി പ്രാപ്തരാക്കുന്ന യുവാക്കളെ നാട്ടിൽ തന്നെ നിലനിറുത്തി തൊഴിലെടുക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുമെന്നും ബഡ്‌ജറ്റ് വാഗ്ദാനം ചെയ്യുന്നു. ആധുനിക തൊഴിലുകളിലേർപ്പെടുന്നവരെ സംസ്ഥാനത്തേക്ക് ആകർഷിക്കും. അതിശൈത്യവും അത്യുഷ്‌ണവുമുള്ള രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വർഷം മുഴുവൻ സമതുലിതമായ കാലാവസ്ഥയുള്ള കേരളത്തിൽ, മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമാക്കിയാൽ മലയാളി യുവാക്കൾ മറ്റെങ്ങും പോവില്ല. വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിച്ചാൽ സംസ്ഥാനത്തിന്റെ വരുമാനവും കൂടുമെന്ന് ധനമന്ത്രി പറഞ്ഞു.


35,​000പേരെങ്കിലും ഉപരിപഠനത്തിനായി വർഷം തോറും കേരളം വിടുന്നു. ആയിരക്കണക്കിന് കോടിരൂപയാണ് അങ്ങനെ വിദേശത്തേക്കൊഴുകുന്നത്. ഉപരിപഠനത്തിനു ശേഷം ഇവർ തിരിച്ചുവരാത്തതിനാലും കുടുംബത്തെക്കൂടി കൊണ്ടുപോവുന്നതിനാലും യൂറോപ്യൻ കുടിയേറ്റം കേരളത്തിന് ഗുണകരമാവുന്നില്ല. യൂറോപ്പിലേക്ക് പറിച്ചുനടുന്നവരാരും ഇവിടേക്ക് പണം അയയ്ക്കുന്നുമില്ല. പാശ്ചാത്യരാജ്യങ്ങളിലെ സാമൂഹ്യസുരക്ഷയും മികച്ച ജീവിതനിലവാരവുമാണ് യുവാക്കളുടെ ഒഴുക്കിന് കാരണം. ഇതിന് തടയിടാനാണ് സർക്കാർ ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA