
ലണ്ടൻ: ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ അഫിലിയേറ്റഡ് സെന്ററായ യു.കെയിലെ ശിവഗിരി ആശ്രമത്തിൽ ഗുരുകൃപ സത്സംഗം ഭക്തിനിർഭരമായി നടന്നു. ശിവഗിരി മഠത്തിന്റെ അഡ്വൈസറി ബോർഡ് അംഗവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ (ബഹ്‌റൈൻ)ഉദ്ഘാടനം ചെയ്തു.
സമൂഹത്തിനും ഗുരുദേവന്റെ ദർശനത്തിനുമായി സ്വന്തം സമ്പത്തും മനസ്സും സമർപ്പിക്കുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും, ആശ്രമത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ച എല്ലാവരുടെയും ത്യാഗവും സമർപ്പണവും വളരെ വലുതാണെന്നും കെ.ജി. ബാബുരാജൻ പറഞ്ഞു. ആശ്രമം യാഥാർഥ്യമാക്കുന്നതിൽ നിർണായകമായ സാമ്പത്തിക സഹായം നൽകിയ സിബി കുമാറിന്റെ നിസ്വാർത്ഥ സേവനത്തെ അഭിനന്ദിച്ചു.ആശ്രമം പ്രസിഡന്റ് ബൈജു പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണസഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയായി. യുദ്ധങ്ങളും വിദ്വേഷവും സാമൂഹിക അസമത്വങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവിന്റെ സന്ദേശം ലോകസമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയാണെന്നും, ഗുരുദേവ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം സെക്രട്ടറി ഗണേഷ് ശിവൻ, വൈസ് പ്രസിഡന്റ് സജീഷ് ദാമോദർ , ഗുരുമിത്ര കോ-ഓർഡിനേറ്റർ ബിജിമോൾ അജിമോൻ തുടങ്ങിയവർ സംസാരിച്ചു. യു.കെ ശിവഗിരി ആശ്രമത്തിന്റെ പ്രവർത്തന ഫണ്ടിലേക്ക് 50 ലക്ഷം രൂപയുടെ ചെക്ക് കെ.ജി. ബാബുരാജൻ ചടങ്ങിൽ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |