
കൊച്ചി: ശബരിമലയിലെ കാണിപ്പൊന്ന് ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ പരിശോധിച്ചു തിട്ടപ്പെടുത്താൻ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരന് തിരുവിതാംകൂർ ദേവസ്വം ബോർഡ് എല്ലാ സഹായവും നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ആറന്മുള സ്‌ട്രോംഗ് റൂമിൽ 80 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ഭക്തർ സമർപ്പിക്കുന്ന വഴിപാടുകൾ ഭാവിയിൽ സുരക്ഷിതമാകാൻ കൃത്യമായ ഇടവേളകളിൽ തിട്ടപ്പെടുത്തി വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കണം. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ബോർഡ് അറിയിക്കണം.
സ്‌പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്റെ നിർദ്ദേശം. കേസ് ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും. തിരുവാഭരണ രജിസ്റ്ററിൽ രേഖപ്പെടുത്തിയതും സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്നതുമായ സാധനങ്ങളുടെ സമഗ്രമൂല്യനിർണയം നടത്താൻ കഴിഞ്ഞ സെപ്തംബർ 29നാണ് ജസ്റ്റിസ് കെ.ടി. ശങ്കരനെ ഹൈക്കോടതി നിയമിച്ചത്. ആറന്മുള സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 80 ചാക്കുകൾ ജൂലായ് നാലിന് പരിശോധിച്ചപ്പോൾ സ്വർണത്തിനും വെള്ളിക്കും പുറമേ മറ്റു സാധനങ്ങളും കണ്ടെത്തിയിരുന്നു. ഇവ വേർതിരിക്കാതെ കൃത്യമായ മൂല്യനിർണയം സാധിക്കില്ലെന്നാണ് സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |