
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 130 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ രണ്ടാം നമ്പർ പ്ളാറ്റ് ഫോമിലെലേയ്ക്ക് തകർന്നുവീണു.ആളപായമില്ല. ഇന്നലെ രാവിലെ 11.15 ഓടെയാണ് സംഭവം.സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവറിന്റെ മേൽക്കൂര ഉൾപ്പെടുന്ന വലിയൊരു ഭാഗമാണ് പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ നിലംപൊത്തിയത്.ഇന്നലെ ഉച്ചയ്ക്ക് 2.05ന് പുറപ്പെടേണ്ട കോഴിക്കോട് - കണ്ണൂർ പാസഞ്ചർ ഈ പ്ളാറ്റ്ഫോമിൽ നിറുത്തിയിട്ടിരുന്നെങ്കിലും യാത്രക്കാരില്ലാതിരുന്നത് ആശ്വാസമായി.
കെട്ടിടത്തിന്റെ കാലപ്പഴക്കവും ബലക്ഷയവുമാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ഗതാഗതം നാലാം നമ്പർ പ്ളാറ്റ് ഫോമിലൂടെ മാത്രമാക്കി.ഒന്നും രണ്ടും മൂന്നും ട്രാക്കുകളിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചതോടെ ഗതാഗതം താളം തെറ്റി. കല്ലായിയിലും വെസ്റ്റ് ഹില്ലിലും നിരവധി ട്രെയിനുകൾ പിടിച്ചിട്ടു.യാത്രക്കാർക്ക് നഗരത്തിലേക്കും തിരിച്ചുമെത്താൻ കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസൊരുക്കി.ക്ലോക്ക് ടവർ ബലക്ഷയത്തിലാണെന്ന് റെയിൽവേ നേരത്തേ കണ്ടെത്തിയിരുന്നു.ബുധനാഴ്ച കെട്ടിടത്തിൽ വിള്ളൽ കണ്ടതോടെ ആർ.പി.എഫ് യാത്രക്കാരെ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു.ഇന്നലെ രാവിലെ അപകട മുന്നറിയിപ്പ് റിബണുകൾ സ്ഥാപിച്ച് മേഖല നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |