
കൊച്ചി: കശുഅണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ വിചാരണ ചെയ്യാനുള്ള സർക്കാർ ഉത്തരവ് കൈപ്പറ്റിയ സാഹചര്യത്തിൽ ,മുഖ്യ പ്രതികൾക്കെതിരെ തുടർ നടപടികൾ ആരംഭിച്ചതായി സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷ്, മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ ഗൂഢാലോചന, വഞ്ചന കുറ്റങ്ങൾക്ക് പുറമെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കുറ്റവും ചുമത്തി തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അധിക കുറ്റപത്രം സമർപ്പിച്ചതായും സി.ബി.ഐ ഇൻസ്പെക്ടർ കെ.എസ്. സുശാന്ത് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അഴിമതി നിരോധന നിയമ പ്രകാരം 7 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്നതാണ് പുതുതായി ചുമത്തിയ വകുപ്പുകൾ. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസുകൾ സി.ബി.ഐ പ്രത്യേക കോടതിയിൽ വിചാരണ ചെയ്യേണ്ടതിനാൽ, കേസ് രേഖകൾ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റുന്നതിന് അന്വേഷണ സംഘം അപേക്ഷ നൽകി. വിഷയം 6 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
രാജിവയ്ക്കാൻ രതീഷിന്
മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ.എ.രതീഷിനെ സർക്കാർ കൈവിട്ടു. രതീഷിനോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെട്ടതായാണ് സൂചന.
നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഇടത്, വലത് സർക്കാരുകൾ രതീഷിനെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. മൂന്നു സുപ്രധാന തസ്തികകളിൽ രതീഷ് തുടരുന്നതിൽ ഹൈക്കോടതി അമ്പരപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ രതീഷ് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് അഡ്വക്കേറ്റ് ജനറലും മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്നാണ് രാജിവയ്ക്കാൻ രതീഷിനോട് ആവശ്യപ്പെട്ടത്.
കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമിതി കേസിൽ ഒന്നാം പ്രതിയാണ് കെ.എ.രതീഷ്. ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് പിന്നാലെ ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനൊപ്പം കെ.എ.രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സെക്രട്ടറി, റൂട്രോണിക്സ് മാനേജിംഗ് ഡയറക്ടർ, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നീ മൂന്ന് സുപ്രധാന തസ്തികകളിലാണ് കെ.എ.രതീഷ് തുടരുന്നത്.
രതീഷിനെതിരെ നടപടിയെടുക്കാതിരുന്നാൽ ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടിയുണ്ടായേക്കുമെന്ന് വിലയിരുത്തിയാണ് രാജിവയ്ക്കാൻ രതീഷിനോട് നിർദ്ദേശിച്ചത്. പ്രതികൾക്കെതിരെ അഴിമതി നരോധന നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ സി.ബി.ഐ കോടതിയെ സമീപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |