
തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയെച്ചൊല്ലി യു.ഡി.എഫിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം രൂക്ഷമായതിനാൽ
മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം നീണ്ടുപോകും.
ബുധനാഴ്ച ഉപസമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കാനിടയില്ലെന്നാണ് സൂചന. മുന്നണിക്കകത്ത് വിരുദ്ധ അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ. വ്യക്തതയുണ്ടായശേഷം തീരുമാനമെടുക്കാനാണ് നീക്കം. പി.എം.ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണവും എന്നാൽ എല്ലാവശവും ചർച്ച ചെയ്തായിരിക്കും തീരുമാനമെന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരസ്യനിലപാടുമാണ് മുന്നണിയിൽ തർക്കത്തിനിടയാക്കിയത്. ഉപസമിതിയുടെ തീരുമാനം വരുന്നതിന് മുമ്പ് മുന്നണി കൺവീനർ പ്രഖ്യാപനം നടത്തിയതാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്. മുന്നണിയിൽ തീരുമാനിക്കാനായിരുന്നെങ്കിൽ ഉപസമിതിയുടെ ആവശ്യം എന്തിനെന്നാണ് ലീഗ് ഉയർത്തുന്ന ചോദ്യം. അടൂർ പ്രകാശ് അനാവശ്യ തിടുക്കം കാട്ടിയെന്നാണ് ലീഗിന്റെ വിലയിരുത്തൽ. പൊതുവിദ്യഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഉപസമിതി വിഷയം ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടില്ല. സമിതിയെ തന്നെ അപ്രസക്തമാക്കുന്നതാണ് കൺവീനറുടെ നിലപാടെന്നും ലീഗിന് വിമർശനമുണ്ട്.
ലീഗിനുള്ളിലെ പ്രശ്നങ്ങൾ കാരണമാണ് ഉപസമിതി തീരുമാനം വൈകുന്നതെന്നാണ് കോൺഗ്രസിന്റെ വിമർശനം. ലീഗിന് ഒരു ധാരണയിൽ എത്താൻ കഴിയുന്നില്ല. ജൂൺ 17ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഉപാധികളോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനാണ് ഉപസമിതിയെ നിയോഗിച്ചത്. മുന്നണിക്കകത്ത് ഒരു നിലപാട് എടുക്കുകയും പുറത്ത് മറ്റൊരു നിലപാട് പറയുകയും ചെയ്യുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നും കോൺഗ്രസ് വിമർശിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |