
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് സി.പി.ഐ സംസ്ഥാന ഘടകം. പദവി ആവശ്യപ്പെട്ട് നൽകിയ കത്തിന് സി.പി.എം മുറപടി ലഭിച്ചശേഷം തുടർ ചർച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം. സി.പി.എം വിശാല സംസ്ഥാന സമിതിക്ക് ശേഷം സി.പി.ഐയുമായി ചർച്ച നടത്തും. അതുവരെ പരസ്യപ്രതികരണം ഉണ്ടാകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പദവി ആവശ്യപ്പെട്ട് നൽകിയ കത്തിന് രേഖാമൂലം സി.പി.എം മറുപടി നൽകണമെന്നാണ് സി.പി.ഐ നിലപാട്. ശേഷം തുടർനീക്കങ്ങൾ തീരുമാനിച്ചാൽ മതിയെന്ന് ധാരണയായി.
തുടർച്ചർച്ചകൾ നടത്താമെന്ന് സി.പി.എം നേതൃത്വവും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനും സി.പി.ഐ നേതാക്കളെ അറിയിച്ചു. ഇത് മുഖവിലയ്‌ക്കെടുത്ത് നീങ്ങാനാണ് ധാരണ. സംസ്ഥാനനേതൃത്വം തമ്മിലോ എൽ.ഡി.എഫ് കൺവീനറുമായോ ചർച്ച നടത്താൻ സി.പി.ഐ തയ്യാറാണ്. സെക്രട്ടറിമാർ തീരുമാനിച്ചാൽ പ്രതിപക്ഷനേതാവുമായി ചർച്ചയാകാമെന്നും സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്.
പദവി ഒഴിച്ചിടലിൽ അറിയിപ്പില്ല
പദവി ഒഴിച്ചിടുന്നതിനെ സംബന്ധിച്ച് ആരും അറിയിച്ചിട്ടില്ലെന്നാണ് സി.പി.ഐ നിലപാട്. പരസ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിലുണ്ടായ ധാരണ. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രണ്ട് പ്രധാന പാർട്ടികൾ തമ്മിലടിക്കുന്നത് ജനങ്ങൾക്കിടയിൽ അവശേഷിക്കുന്ന വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
സി.പി.ഐയുമായി ചർച്ച നടത്താനാണ് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തീരുമാനിച്ചത്. വിശാല സംസ്ഥാന സമിതിക്ക് ശേഷമാകും ഉഭയകക്ഷി ചർച്ച. മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാകുന്നുവെന്ന ഘടക കക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് സി.പി.എം നീക്കം. സി.പി.ഐയുടെ ആവശ്യം പരിഗണിക്കാമെന്നും ചർച്ചയാകാമെന്നും സി.പി.എം രേഖാമൂലം സി.പി.ഐയെ അറിയിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |