
കൊല്ലം: യുവദമ്പതികളെ ശാസ്താംകോട്ട കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മറവൻകോട് വാളിയോട് ഐ.എച്ച്.ഡി.പി ഉന്നതിയിൽ രാജേഷ് ഭവനിൽ രവിയുടെ മകൻ രാജീവ് (28), മറവൻകോട് വാളിയോട് ഐ.എച്ച്.ഡി.പി ഉന്നതിയിൽ അഭിഷേക് ഭവനിൽ അനിയുടെ മകൾ അഭിരാമി (19) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ടരയോടെ കായലിലെ അമ്പലക്കടവിനോട് ചേർന്ന് അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ തടാകക്കരയിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തി.ഇതോടെ ഒരാളും കൂടി ഉണ്ടാകുമെന്ന സംശയത്തിൽ ശാസ്‌താംകോട്ട ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിൽ അമ്പലക്കടവിൽ നിന്ന് 50 മീറ്റർ അകലെയായി രാജീവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ഇരുവരും കായലിൽ ചാടിയതെന്നാണ് കരുതുന്നത്.
പ്രണയത്തിലായിരുന്ന രാജീവും അഭിരാമിയും വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് നാലുമാസം മുമ്പാണ് വിവാഹിതരായത്. ഇവർ വാളിയോട് ഭാഗത്ത് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു.അമ്പലംകുന്നിലെ സ്വകാര്യ സ്‌കൂളിലെ ക്ലീനിംഗ് സ്റ്റാഫായിരുന്നു രാജീവ്. കുടുംബാംഗങ്ങളുടെ സഹകരണമില്ലാത്തതിലുള്ള മാനസിക വിഷമമാകാം ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. കൂടാതെ രാജീവ് ശാരീരിക അവശതകൾ നേരിട്ടിരുന്നതായും പൊലീസ് പറയുന്നു.
ഇൻക്വസ്റ്റ് പൂർത്തിയാക്കി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൂയപ്പള്ളി പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |