
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ ചിറയിൻകീഴ് എം.എൽ.എ രമ്യാ ഹരിദാസും പാർട്ടി പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടിയുമായി കെ.പി.സി.സി. രണ്ട് പ്രവർത്തകരെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവ സമയം എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും, സംഭവം നടന്ന വീടിന്റെ ഉടമയും പ്രാദേശിക നേതാവുമായ എസ്.സജാദിനെയുമാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തതെന്ന് സംഘടനാ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
അന്വേഷിക്കാൻ എം.എം.ഹസന്റെ നേതൃത്വത്തിൽ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. രണ്ടുവിഭാഗം പ്രാദേശികനേതാക്കളെയും ഇന്നലെ രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ച് സമിതി വിവരം ശേഖരിച്ചിരുന്നു. ഡൽഹിയിലായിരുന്ന രമ്യാ ഹരിദാസ് ഫോണിലൂടെ വിവരങ്ങൾ ധരിപ്പിച്ചു. ഹസന് പുറമേ ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനലും രമണി പി. നായരുമാണ് സമിതിയിലുണ്ടായിരുന്നത്. എം.എൽ.എയ്ക്ക് എതിരായ സജാദിന്റെ ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണ് എം.എൽ.എ ചില പ്രവർത്തകർക്കൊപ്പം സജാദിന്റെ വീട്ടിലെത്തിയതെന്ന് രമ്യാ ഹരിദാസ് പക്ഷം അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്ത് മുട്ടപ്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകോപനമുണ്ടാക്കിയതെന്നും പറഞ്ഞു.
ഫണ്ട് വിനിയോഗത്തിലെ തർക്കം
ഫണ്ട് വിനിയോഗം സംബന്ധിച്ച് നടന്ന ബ്ലോക്കുതല യോഗത്തിലെ തർക്കത്തിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ച രാത്രിയിലുണ്ടായ കൈയാങ്കളി.
യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിനെ പ്രാദേശിക നേതാക്കൾ വിമർശിച്ചു. യോഗത്തിന്റെ ദൃശ്യങ്ങൾ എം.എൽ.എ വാട്ട് സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു. ഇതിനെതിരെയായിരുന്നു സജാദിന്റെ പ്രതികരണം. തുടർച്ചയായിട്ടാണ് രാത്രി എം.എൽ.എ വീട്ടിലെത്തിയതും തർക്കമുണ്ടായതും. സജാദിന്റെ കോളേജ് വിദ്യാർത്ഥിനിയായ മകളെക്കൊണ്ട് ഫോൺ സന്ദേശം വായിപ്പിക്കാൻ എം.എൽ.എ ശ്രമിച്ചെന്നാണ് പരാതി.
നോട്ടീസ് അയച്ച് പട്ടികജാതി കമ്മിഷൻ
രമ്യ ഹരിദാസ് എം.എൽ.എ ആക്രമിക്കപ്പെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കും നോട്ടീസയച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ കേസ് വിശദാംശങ്ങൾ, പ്രതികൾക്കെതിരെ സ്വീകരിച്ച നടപടി, നഷ്ടപരിഹാരം തുടങ്ങിയ വിവരങ്ങൾ അടക്കം വിശദ റിപ്പോർട്ട് സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |