
തിരുവനന്തപുരം: മണൽ അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെടുന്ന നദികളിൽ നിന്ന് അവ നീക്കം ചെയ്യാമെന്ന തീരുമാനം നടപ്പാകാത്തതാണ് മഴയത്ത് സംസ്ഥാനത്തെ പല നദികളും പൊടുന്നനെ കരകവിഞ്ഞൊഴുകിയതിന് ഇടയാക്കിയത്. ചില പ്രദേശങ്ങളിൽ ചതുപ്പുകളും തോടുകളും നികത്തിയതും കൈയേറിയതും കാരണമായി. സാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ മണൽ ലഭ്യത കണ്ടെത്തിയ 8 ജില്ലകളിലെ 17 നദികളിൽ നിന്നു മണൽവാരാൻ 2025 മേയിലാണ് സർക്കാർ അനുമതി നൽകിയത്.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് തയ്യാറാക്കിയ 12 ഇന മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചായിരുന്നു റവന്യു വകുപ്പിന്റെ ഉത്തരവ്. എന്നാൽ, പമ്പയിൽ നിന്ന് മണൽ വരാനുള്ള ടെൻഡർ നിയമക്കുരുക്കിൽ പെട്ടതോടെ മറ്റ് നദികളിലെ ടെൻഡർ നടപടികളും മുടങ്ങുകയായിരുന്നു. നിയമക്കുരുക്ക് മാറ്റി നദികളിൽ നിന്നും ആവശ്യത്തിന് മണൽ നീക്കം ചെയ്യണമെന്ന ആവശ്യം ഇതിനകം ജനപ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയകാലത്ത് മണൽ അടിഞ്ഞുകൂടിയ നദികളുടെ സംരക്ഷണത്തിനും മണൽക്ഷാമത്തിനും പരിഹാരമാകുമെന്നും വിലയിരുത്തിയാണ് മണൽവാരൽ തീരുമാനത്തിലേക്ക് സർക്കാർ എത്തിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |