
കൊച്ചി: ഓക്‌സിജന്റെ അളവ് വലിയതോതിൽ കുറഞ്ഞതോടെ സംസ്ഥാനത്തെ 10 പുഴകൾ ജീവനറ്റ നിലയിലായി. കോളിഫോമടക്കമുള്ള അപകട ബാക്ടീരിയകൾ പെരുകി. നഗര, വ്യവസായ മേഖലകളോട് ചേർന്നിടങ്ങൽ ജലജീവികൾക്ക് ജീവിക്കാൻ സാധിക്കാത്ത വിധം 'ഡെഡ് സോൺ" ആയി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജലഗുണനിലവാര വിശകലന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
10 പുഴകളിലായി 32 മലിനഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മാലിന്യത്തിന്റെ തോതനുസരിച്ച് ഇതിന്റെ മുൻഗണന പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കരമനയാറിന്റെ രണ്ടുഭാഗങ്ങളാണ് ഏറ്റവും മാലിന്യമുള്ളത്. ഇത് മുൻഗണനാവിഭാഗം മൂന്നിലാണ് വരുന്നത്. മുൻഗണന നാലിൽ 4 നദീഭാഗങ്ങളും അഞ്ചിൽ 26 നദീഭാഗങ്ങളും ഉൾപ്പെടുന്നു. മലിനീകരണം കുറയ്ക്കാനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആക്ഷൻ പ്ലാനുകൾ നടപ്പിലാക്കി വരുകയാണ്.
കടമ്പ്രയാറിലെ മണക്കാക്കടവ്, കല്ലായിപ്പുഴയിലെ കല്ലായി പാലം, കൽപ്പാത്തിപ്പുഴയിലെ കൽപ്പാത്തി, കരമനയാറ്റിലെ പേപ്പാറ, അരുവിക്കര, പള്ളത്തുക്കടവ്, മൂന്നാറ്റുമുക്ക്, തിരുവല്ലം, കോരയാറ്റിലെ കഞ്ചിക്കോട്, ചിത്രപ്പുഴയിലെ ഇരുമ്പനം,
നെയ്യാറിലെ അരുവിപ്പുറം, അമരവിള, പെരിയാറിലെ ആലുവ, ഏലൂർ തുടങ്ങിയ മേഖലകളിലാണ് മാലിന്യം പെരുകിയത്. ഇത്തരത്തിൽ പട്ടികയിലുണ്ടായിരുന്ന 11 നദികളെ ജലഗുണനിലവാരത്തിൽ പുരോഗതി ഉണ്ടായതിനെത്തുടർന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജലജീവികൾക്ക് നാശം
ലിറ്ററിൽ 4.0 മില്ലിഗ്രാമിൽ കൂടുതൽ ഓക്സിജനുള്ള വെള്ളത്തിലേ ജലജീവികൾക്ക് നിലനിൽപ്പുള്ളൂ. കോളിഫോം ബാക്ടീരിയ കുറഞ്ഞാൽ വെള്ളം സുരക്ഷിതമാകും. തലസ്ഥാന നഗരത്തിലെ കരമനയാറ്റിന്റെ തിരുവല്ലം ഭാഗത്ത് ലിറ്ററിൽ 0.7 മില്ലിഗ്രാം ഓക്‌സിജനേയുള്ളൂ. മൂന്നാറ്റുമുക്കിലെ കോളിഫോം ബാക്ടീരിയ 100 മില്ലി ലിറ്രറിൽ 27,000 എം.പി.എൻ (സാദ്ധ്യതയുള്ള കൂടിയ അളവ്) ആണ്. മലമൂത്രവിസർജ്യത്തിന്റെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ഫീക്കൽ കോളിഫോം ബാക്ടീരിയ 100 മില്ലി ലിറ്ററിൽ 11,000 എം.പി.എൻ ആയി. വിഷാംശമുള്ള 'അമോണിയാക്കൽ നൈട്രജ"ന്റെ അളവ് ലിറ്ററിൽ 26.3 മില്ലിഗ്രാമാണ്. കരമനയാറിന്റെ അരുവിക്കരയിലെ ജലശുദ്ധി 7.3 മില്ലിഗ്രാമാണ്.
എറണാകുളം ഇരുമ്പനം ചിത്രപ്പുഴയിൽ കോളിഫോം ബാക്ടീരിയ സംസ്ഥാനത്തെ ഉയർന്ന നിരക്കിലാണ്- 70,000 എം.പി.എൻ. പാലക്കാട് കഞ്ചിക്കോട് കോരയാറിൽ വ്യവസായ മേഖലയോട് ചേർന്നുള്ളിടത്തെ കോളിഫോം ബാക്ടീരിയ 48,400 ഉം, കൽപ്പാത്തിപ്പുഴയുടെ കൽപ്പാത്തി, പേഴുങ്കര ഭാഗങ്ങളിൽ യഥാക്രമം 39,200, 41,600 എന്നിങ്ങനെയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |