
തിരുവനന്തപുരം: കേരളത്തിന്റെ ഉത്പന്നങ്ങൾ കേരള ബ്രാൻഡ് എന്ന പേരിൽ വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൺസ്യൂമർ ഫെഡ് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ യൂറോപ്പിലും ഗൾഫിലുമടക്കം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. മുളക് അടക്കമുള്ളവ വിലക്കുറവുണ്ടാകുന്ന വിളവെടുപ്പ് സമയത്ത് ശേഖരിച്ച് ആഘോഷ സീസണുകളിൽ വില കുറച്ച് വിൽക്കാനുള്ള നടപടിയെക്കുറിച്ച് ആലോചിക്കും. കൺസ്യൂമർഫെഡിനൊപ്പം, സ്ത്രീകളെയും സ്വയം പര്യാപ്തതയിലെത്തിക്കാനുള്ള നടപടിയുണ്ടാകും. വിലക്കയറ്റം തടയാൻ വിപണി ഇടപെടൽ ഫലപ്രദമാക്കുമെന്നും സതീശൻ പറഞ്ഞു.
മന്ത്രി എം. ലിജു അദ്ധ്യക്ഷനായി. കൺസ്യൂമർ ഫെഡിലൂടെ 2000 ഓണ വിപണിയാണ് നടത്തുന്നതെന്നും, 100 കോടിയുടെ ഉത്പന്നങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.മുരളീധരൻ ആദ്യ വില്പന നിർവഹിച്ചു. ഓണക്കാലത്ത് ഹോട്ടലുകളിൽ മായം കലർന്ന ഭക്ഷണം വിൽക്കുന്നത് തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശനമായ പരിശോധനയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. കൺസ്യൂമർ ഫെഡ് ചെയർമാൻ പി.എം. ഇസ്മായിൽ, വൈസ് ചെയർമാൻ വി.കെ.രാജൻ, മാനേജിംഗ് ഡയറക്ടർ ആർ.ശിവകുമാർ, ജോയിന്റ് രജിസ്ട്രാർ ബിന്ദു, കൗൺസിലർ ഹരികുമാർ എന്നിവർ പങ്കെടുത്തു.
വില നിലവാരം
(ഒരു കിലോ)
ജയ അരി - 33
കുറുവ അരി -33
കുത്തരി -33
പച്ചരി -29
പഞ്ചസാര-34.65
ചെറുപയർ-85
വൻകടല - 63
ഉഴുന്ന് - 87
വൻപയർ - 68
തുവരപ്പരിപ്പ് -83
മുളക് -136.50
മല്ലി -47.25 (500 ഗ്രാം)
വെളിച്ചെണ്ണ -116 (500 എം.എൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |