SignIn
Kerala Kaumudi Online
Thursday, 11 June 2026 8.04 PM IST

വിഴിഞ്ഞം വികസനഭാവി മുന്ദ്ര തുറമുഖം പറയും, വിഴിഞ്ഞത്ത് അടുപ്പിക്കാൻ കഴിയാത്ത കപ്പൽ ലോകത്തില്ല

READ ENGLISH VERSION
mundra

തിരുവനന്തപുരം: തുറമുഖം വരുന്നതോടെ മത്സ്യബന്ധനഗ്രാമമായ വിഴിഞ്ഞവും തലസ്ഥാന ജില്ലയും എങ്ങനെ മാറുമെന്നതറിയാൻ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ നോക്കിയാൽമതി. ആയിരത്തിൽ താഴെ ആളുകൾ താമസിച്ചിരുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ മുന്ദ്ര ഇന്ന് വമ്പനൊരു മുനിസിപ്പാലിറ്റിയാണ്. കാൽ നൂറ്റാണ്ട് തികയുന്ന മുന്ദ്ര തുറമുഖം ഗുജറാത്തിന്റെ വികസനത്തിലെ ആണിക്കല്ലായി മാറി. പ്രതിവർഷം 32000 കോടിരൂപയുടെ നികുതിവരുമാനം. റോഡ്,റെയിൽ,എയർ സൗകര്യങ്ങൾ,അൻപതോളം വൻകിട വ്യവസായശാലകൾ,ഒന്നരലക്ഷത്തിലേറെ പേർക്ക് തൊഴിൽ.

അദാനിയുടെ തന്നെ വളർച്ചയ്ക്ക് നിദാനമായത് മുന്ദ്ര തുറമുഖമാണ്. ഇസ്രയേലിലും കൊളംബോയിലും ഓസ്ട്രേലിയയിലുമെല്ലാം തുറമുഖങ്ങളുള്ള തുറമുഖരാജാവാണ് അദാനി. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് വിഴിഞ്ഞത്തെ കാണുന്നത്. മേയ് മാസത്തിൽ 'വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം' പ്രവർത്തനക്ഷമമാകും.

രാജ്യത്തെ 12 മേജർ തുറമുഖങ്ങളിൽ ഏക സ്വകാര്യ തുറമുഖമായ മുന്ദ്രയാണ് സമുദ്ര ചരക്ക്കടത്തിന്റെ 33 ശതമാനവും വഹിക്കുന്നത്. വർഷത്തിൽ 155ദശലക്ഷം മെട്രിക് ടൺ ചരക്കാണ് മുന്ദ്രയിലൂടെ പോകുന്നത്. നാലു ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന മുന്ദ്രയിൽ രണ്ട് ഓയിൽബർത്തുകളുമുണ്ട്.10 ടെർമിനലുകളിലായി 28 ബർത്തുകളിൽ 44 കപ്പലുകൾ ഒരേസമയം അടുപ്പിക്കാനാകും.ചരക്കിറക്കാൻ 40കൂറ്റൻ ക്രെയിനുകളുമുണ്ട്.

മുന്ദ്രയെക്കാൾ അദാനിക്ക് പ്രതീക്ഷ വിഴിഞ്ഞത്താണ്. കാരണം മുന്ദ്രയ്ക്ക് 17 മീറ്ററാണ് ആഴം. 20മീറ്റർ ആഴമുള്ള ഓയിൽഷിപ്പുകൾ അടുപ്പിക്കാനാവില്ല.അവ പുറംകടലിൽ നിറുത്തിയിട്ട് പൈപ്പുകളിലൂടെയാണ് ചരക്കിറക്കുന്നത്.കൊളംബോയ്ക്കും ആഴം 17 മീറ്ററാണ്. എന്നാൽ,​ വിഴിഞ്ഞത്ത് 24മീറ്റർ ആഴമുണ്ട്. മാത്രമല്ല വർഷംമുഴുവൻ ഇത് നിലനിൽക്കുകയും ചെയ്യും.ആഴം കൂട്ടേണ്ടതില്ല.വിഴിഞ്ഞത്ത് അടുപ്പിക്കാൻ കഴിയാത്ത കപ്പൽ ലോകത്തില്ലെന്ന് അർത്ഥം. മുന്ദ്ര 25വർഷം കൊണ്ട് 2.25ലക്ഷം കോടി രൂപ ഖജനാവിലേക്ക് നൽകിയെങ്കിൽ വിഴിഞ്ഞത്തിന് അത്രയും നൽകാൻ 10 വർഷം പോലും വേണ്ടിവരില്ലെന്നാണ് കണക്ക്. നിലവിൽ വമ്പൻ കപ്പലുകളിൽ ഏറെയും ഇന്ത്യയിലടുക്കാതെ കൊളംബോയിലേക്കും ദുബായിലെ ജെബൽ അലിയിലേക്കും മറ്റുമാണ് പോകുന്നത്. ഈ പോരായ്മ നികത്താനും വിഴിഞ്ഞത്തിന് സാധിക്കും. അതാണ് അദാനിയുടേയും രാജ്യത്തിന്റേയും പ്രതീക്ഷ.

മുന്ദ്ര തുറമുഖം നാടിന് നൽകിയത്

*വാർഷിക നികുതിവരുമാനം 32000കോടി

*തുറമുഖത്ത് 25000 പേർക്ക് തൊഴിൽ

*അനുബന്ധ വ്യവസായങ്ങളിൽ 1.10ലക്ഷം പേർക്ക് തൊഴിൽ

*നാലുവരികളുള്ള മൂന്ന് സംസ്ഥാനപാതകൾ, ആറുവരി ദേശീയപാത.

*ഒരു വാണിജ്യവിമാനത്താവളമടക്കം രണ്ട് വിമാനത്താവളങ്ങൾ

*ഗാന്ധിധാമിലേക്ക് നാലുവരി റെയിൽ ചരക്ക് പാതകൾ

*8620 മെഗാവാട്ടിന്റെ രണ്ട് താപനിലയങ്ങൾ

*കെമിക്കൽ,​ടെക്സ്റ്റൈൽസ് തുടങ്ങി 46വൻകിട വ്യവസായ സ്ഥാപനങ്ങൾ

*ഇന്റർനാഷണൽ സ്കൂളുകൾ, നൈപുണ്യവികസന ഇൻസ്റ്റിറ്റ്യൂട്ടുകൾ,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA