
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസിൽ ഹാജരായി മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എ.സി മൊയ്‌തീൻ. ഒപ്പം ചോദ്യം ചെയ്യലിന് മറ്റ് ചില സിപിഎം നേതാക്കളും എത്തിയിട്ടുണ്ട്. ഇ.ഡി വിളിച്ചതുകൊണ്ട് വന്നു എന്ന് ചോദ്യംചെയ്യലിന് മുൻപ് മൊയ്‌തീൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തൃശൂർ കോർപറേഷൻ കൗൺസിലംഗവും സിപിഎം നേതാവുമായ അനൂപ് ഡേവിഡ് കാട, വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ അരവിന്ദാക്ഷൻ എന്നിവരോടും ഇന്ന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഇവരെ മുൻപും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് അനൂപ് ഡേവിഡ് പ്രതികരിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളുമടക്കം ഹാജരാക്കാനാണ് ഇന്ന് എ സി മൊയ്‌തീനോട് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭിഭാഷകനൊപ്പമാണ് കൊച്ചിയിലെ ഇ ഡി ഓഫീസിൽ അദ്ദേഹം എത്തിയത്. കരുവന്നൂർ ബാങ്കിലെ മുൻ മാനേജരും തട്ടിപ്പിൽ അന്വേഷണം നേരിടുന്നയാളുമായ ബിജു കരീമിന്റെ ബന്ധുവാണ് എ സി മൊയ്‌തീൻ.
വ്യാജ രേഖകൾ കാണിച്ച് മൊയ്‌തീന്റെ ബിനാമികൾ കരുവന്നൂർ ബാങ്കിൽ നിന്ന് ലോൺ നേടിയെന്നും ഇത് മൊയ്‌തീന്റെ ശുപാർശയിലാണെന്നുമാണ് ഇ.ഡി വാദം. ഒപ്പം തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ സതീഷ് കുമാർ മൊയ്‌തീന്റെയും മുൻ എംപിയുടെയും ബിനാമിയാണെന്നും ഇ.ഡി മുൻപ് വ്യക്തമാക്കിയിരുന്നു.
2012 മുതലാണ് കരുവന്നൂർ ബാങ്കിൽ ബിനാമി ലോൺ തട്ടിപ്പ് ആരംഭിച്ചത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സുഹൃത്തുക്കൾ മധു അമ്പലപുരം, ജിജോർ എന്നിവരെ മുൻപ് ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. തട്ടിപ്പിന് ഇവർ ഇടനിലക്കാരായിരുന്നു എന്ന വിവരമാണ് ഇ.ഡിയ്‌ക്കുള്ളത്. നേരത്തെ എ.സി മൊയ്‌തീന്റെയും ബിനാമി ബന്ധമുള്ളവരുടെയും വീട്ടിലടക്കം പരിശോധനയ്‌ക്ക് ശേഷമാണ് ഇ.ഡി ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അതേസമയം മുൻ എം.പിയെ ബുധനാഴ്‌ച ഇ.ഡി വിളിപ്പിക്കും എന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |