SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.39 AM IST

സി.പി.എമ്മിൽ ചവിട്ടിപ്പിഴിച്ചിൽ, ഗോവിന്ദന് ശാസന,​ പിണറായി ശൈലി മാറ്റണമെന്നും കേന്ദ്ര നേതൃത്വം

READ ENGLISH VERSION
c


കോഴിക്കോട്: നേതൃത്വത്തിന്റെ തൻപ്രമാണിത്വവും പാർലമെന്ററി മോഹവും കടുത്ത തോൽവിയിലേക്ക് വീഴ്ത്തിയ സംസ്ഥാന സി.പി.എമ്മിനെ കരകയറ്റാൻ പി.ബിയുടെ അതിശക്ത ഇടപെടൽ.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ശാസിച്ചു. പിണറായി വിജയനോട് ശൈലി മാറ്റാൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ പാർട്ടിയുടെ ജനകീയ മുഖമായ പി.ജയരാജനടക്കം മൂന്നുപേരെ സംസ്ഥാന സെക്രട്ടേറിയറ്റിലുൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത്‌ ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയാണ് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ അസാധാരണ തിരുത്തൽ. കോഴിക്കോട്ട് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലുയർന്ന അതിരൂക്ഷ വിമർശനങ്ങൾക്കൊടുവിലാണ് നടപടികൾ.

എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ മറ്റു രണ്ട് പുതിയ അംഗങ്ങൾ. തോമസ് ഐസക്കും ടി.പി.രാമകൃഷ്ണനും സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ ഇവർ സംസ്ഥാന സെന്ററിന്റെ ഭാഗമായിരിക്കും. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ജോൺബ്രിട്ടാസ് സംസ്ഥാന സെന്ററിന്റെ ഭാഗമാകും. സംസ്ഥാന സെക്രട്ടേറിയറ്റിലും പങ്കെടുക്കും.

കരുനാഗപ്പള്ളിയിലെ സംഘടനാ പ്രശ്നങ്ങളുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് നേരത്തേ ഒഴിവാക്കിയ സൂസൻ കോടിയെ തിരിച്ചെടുത്തു. ജെയ്ക്ക് സി. തോമസ്, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം.സജി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം.ശിവപ്രസാദ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ, എൻ.സുകന്യ, ഒ.എസ്. അംബിക, സുബൈദ ഇസഹാഖ്, പ്രഭാവർമ്മ എന്നിവരെ സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാക്കളാക്കി. തളിപ്പറമ്പിൽ എൻ.സുകന്യയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശികമായ ആവശ്യം. ഇതു തഴഞ്ഞായിരുന്നു പി.കെ.ശ്യാമളയെ നിറുത്തിയത്.

1998ൽ സംസ്ഥാന കമ്മിറ്റിയിൽ എത്തിയ പി.ജയരാജൻ 28 വർഷം കഴിഞ്ഞതാണ് സെക്രട്ടേറിയറ്ര് അംഗമാകുന്നത്. പി.ബി അംഗം അശോക് ധവ്ളയാണ് പി.ജയരാജനെ നിർദ്ദേശിച്ചത്.

എം.വി. ഗോവിന്ദന്

പ്രവർത്തന വീഴ്ച

1 സംസ്ഥാന സെക്രട്ടറിയുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ എം.വി.ഗോവിന്ദൻ വീഴ്ചവരുത്തിയെന്ന് ജനറൽ സെക്രട്ടറി എം.എ.ബേബി ശാസിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തിപരവും സംഘടനാപരവുമായ വീഴ്ചയുണ്ടായി. ഇക്കാര്യം കീഴ്ഘടകങ്ങൾ വരെ റിപ്പോർട്ട് ചെയ്യും. ശാസന ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ നിർണായകമായി

2 പിണറായി വിജയൻ പ്രവർത്തന ശൈലിയിൽ തിരുത്തൽ വരുത്തണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ദൗർബല്യം പരിഹരിക്കുന്നതിനാണ് പുതിയ നേതാക്കളെ ഉൾപ്പെടുത്തിയത്. പുനഃസംഘടന അനിവാര്യമാണെന്ന് പി.ബി അംഗങ്ങൾ നിലപാടെടുത്തു

പറയുന്നത് അപ്പടി

വിഴുങ്ങരുത്

പിണറായി -എം.വി.ഗോവിന്ദൻ അച്ചുതണ്ടിനേറ്റ പ്രഹരമാണ് അഴിച്ചുപണിയും നടപടിയും. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ചെന്ന് പ്രവർത്തകർക്ക് ബോദ്ധ്യപ്പെടണമെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്തു. സെക്രട്ടേറിയറ്റിൽ കാര്യക്ഷമമായ ചർച്ച നടക്കണം. നേതൃത്വം പറയുന്നത് മാത്രം അനുസരിച്ച്, വിമർശനം നടത്താതെ മുന്നോട്ട് പോകുന്നത് സംഘടനയെ ദുർബലമാക്കും. എം.എ.ബേബി ഉൾപ്പെടെ പിന്തുണ നൽകിയതോടെ അതൃപ്തിയുള്ളവരെല്ലാം ഒരു കുടക്കീഴിലെത്തി. കണ്ണൂർ ജില്ലാ കമ്മിറ്റി ഉയർത്തിയ രൂക്ഷവിമർശനം മറ്റു ജില്ലകളിലുള്ളവരും ഏറ്റെടുത്തതോടെ സംസ്ഥാന നേതൃത്വം ഒറ്റപ്പെട്ടു.

English Summary

The CPI(M) central leadership is stepping in strongly to revive the party’s Kerala unit after a major electoral setback, which was attributed to the state leadership’s authoritarian approach and excessive focus on parliamentary politics. The Politburo reportedly reprimanded State Secretary M.V. Govindan and asked Chief Minister Pinarayi Vijayan to change his style of functioning.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA CPI(M), M.V. GOVINDAN, PINARAYI VIJAYAN, POLITBURO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA