SignIn
Kerala Kaumudi Online
Friday, 22 May 2026 9.37 PM IST

ലൈഫ് മിഷൻ പദ്ധതി നിറുത്തലാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി , സർക്കാർ പിൻമാറണമെന്ന് സിപിഎം

life-mission

തിരുവനന്തപുരം: ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം. ​ അഞ്ച് ലക്ഷത്തിലേറെ വീടുകൾ യഥാർത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷൻ. ഒരു ലക്ഷത്തിലേറെ വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതോടൊപ്പം മുൻഗണന ക്രമത്തിൽ അടുത്ത ഘട്ടത്തിൽ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്. ഇവർക്ക് പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകർക്കുന്ന നടപടിയാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതവും, ജനവിരുദ്ധവുമായ ഈ നടപടിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തിൽ ഉയർന്നുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതുറപ്പാക്കാൻ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ്, 20 ലക്ഷത്തിലധികം പേർ സ്വന്തം വീടെന്ന അഭിമാന ബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളിൽ ചാപ്പകുത്തണമെന്ന കേന്ദ്ര നിർദേശത്തെയും തള്ളിയാണ് കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്. ബ്രാൻഡിംഗ് ഉൾപ്പെടെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് ലൈഫ് മിഷനെ അട്ടിമറിക്കാൻ ബിജെപിയും, കേന്ദ്ര സർക്കാരുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. അതിന്റെ തുടർച്ചയായി പദ്ധതി തന്നെ ഇല്ലാതാക്കാനാണ് യു.ഡി.എഫ് ഇപ്പോൾ ശ്രമിക്കുന്നതന്ന് സി.പി.എം ആരോപിച്ചു.

നിശ്ചിതമായ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷ ക്ഷണിച്ച്, ദുർബല ജനവിഭാഗങ്ങൾക്കുൾപ്പെടെ പ്രത്യേക പരിഗണന നൽകി, ഗ്രാമസഭകളും പഞ്ചായത്തുകളും ചർച്ച ചെയ്താണ് ലൈഫ് ഗുഭോക്താക്കളെയും മുൻഗണന ക്രമവും അന്തിമമാക്കിയത്. ഇത് അനുസരിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ വീടുകൾ അനുവദിക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് ഈ പ്രക്രിയ. 2017ലെ അപേക്ഷകരിൽ ഭൂമിയുള്ള മുഴുവൻ ആളുകൾക്കും വീട് നൽകാനായി. ലൈഫ് രണ്ടാം ഘട്ട പട്ടികയിലെ അപേക്ഷകർക്കുള്ള വീടുകളാണ് ഇപ്പോൾ നൽകുന്നത്.

മാർച്ച് ആദ്യം വരെ ലൈഫ് മിഷൻ വഴി അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയർന്ന തുക ഏറ്റവുമധികം ആളുകൾക്ക് നൽകിയതും കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ 6 ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നൽകുന്നത്. ലൈഫ് മിഷനൊപ്പം മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണെന്നും സി.പി.എം വ്യക്തമാക്കി,​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LIFE MISSIONM CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA