SignIn
Kerala Kaumudi Online
Thursday, 17 September 2026 11.45 AM IST

കട അടച്ചാലും ഇനി പാല്‍ വാങ്ങാം, കൈയില്‍ വെറും പത്ത് രൂപ മാത്രം മതി

milk
പ്രതീകാത്മക ചിത്രം

ശീതീകരിച്ച നറുംപാല്‍ 24 മണിക്കൂറും ലഭിക്കും

തൊടുപുഴ: പണമെടുക്കാന്‍ എ.ടി.എം എന്നതുപോലെ പാല്‍ വാങ്ങാനും ഇനി എ.ടി.എം. ഏതു സമയവും പാല്‍ ലഭ്യമാക്കുന്ന എ.ടി.എം അഥവാ മില്‍ക്ക് വെന്‍ഡിങ് മെഷീന്‍ മൂന്നാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജില്ലയില്‍ ആദ്യത്തെ മില്‍ക്ക് എ.ടി.എമ്മാണിത്. മൂന്നാര്‍ ലക്ഷ്മി ക്ഷീരകര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണി എ.ടി.എമ്മിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.

സാധാരണക്കാരനും വളരെ എളുപ്പം ഉപയോഗിക്കാവുന്ന ലളിതമായ രൂപകല്പനയാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുള്ളത്. എ.ടി.എമ്മുകളില്‍ നിന്ന് പാല്‍ പാത്രങ്ങളില്‍ ശേഖരിക്കേണ്ടതിനാല്‍ സാധാരണ 'പ്ലാസ്റ്റിക് കവര്‍' എന്ന വിപത്തിനെ ഒഴിവാക്കാനാകുമെന്ന നേട്ടവുമുണ്ട്. വയനാട്, കോട്ടയം ജില്ലകളിലും മില്‍ക്ക് എ.ടി.എം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുല്‍ത്താന്‍ബത്തേരി ക്ഷീരോത്പാദക സഹകരണ സംഘമാണ് സംസ്ഥാനത്ത് ആദ്യമായി മില്‍ക്ക് എ.ടി.എമ്മിന് തുടക്കം കുറിച്ചത്. പണം ഉപയോഗിച്ച് ആവശ്യാനുസരണം പാല്‍ ശേഖരിക്കാവുന്ന സംവിധാനമാണ് നിലവിലുള്ളത്. ഭാവിയില്‍ ക്ഷീര സംഘത്തില്‍ നിന്ന് ലഭ്യമാകുന്ന സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പാല്‍ ശേഖരിക്കാവുന്ന സംവിധാനവും ഒരുക്കും. സംഭരണിയില്‍ പാല്‍ തീരുന്ന മുറയ്ക്ക് ലക്ഷ്മി ക്ഷീര സംഘത്തിലുള്ള അലാറം അടിക്കും. തുടര്‍ന്ന് സംഘത്തില്‍ നിന്ന് ആളെത്തി പാല്‍ ഇതില്‍ നിറയ്ക്കും.

'മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഏതു സമയവും ശുദ്ധമായ പശുവിന്‍ പാല്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ക്ഷീര സംഘം ഭാരവാഹികള്‍ പറഞ്ഞു.' -ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.ഇ. ഡോളസ്

കാഴ്ചയില്‍ ബാങ്ക് എ.ടി.എം പോലെ തന്നെ

കാഴ്ചയില്‍ ബാങ്ക് എ.ടി.എം കൗണ്ടര്‍ പോലെ സുന്ദരം. ഉള്ളില്‍ പാല്‍ കേടുകൂടാതെയിരിക്കാന്‍ ശീതീകരണസൗകര്യവുമുണ്ട്. 10, 20, 50, 100, 200 തുടങ്ങിയ നോട്ടുകള്‍ ഉപയോഗിച്ച് പാല്‍ വാങ്ങാം. നല്‍കുന്ന നോട്ടിന്റെ മൂല്യത്തിന് അനുസരിച്ച് പുറത്തേക്കു വരുന്ന പാല്‍ ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന പാത്രത്തില്‍ ശേഖരിക്കാം.

200 ലിറ്റര്‍ സംഭരണശേഷിയുള്ള മെഷീന്‍ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ് നിര്‍മ്മിച്ചത്. നാല് ലക്ഷത്തിലേറെ രൂപയാണ് നിര്‍മ്മാണ ചെലവ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഷീന്‍ മൂന്നാറിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കും. പാല്‍ കേടുകൂടാതെയിരിക്കാന്‍ മെഷീനില്‍ കൂളര്‍ സംവിധാനമുണ്ട്. ഇതിനു പുറമെ പണം ശേഖരിക്കുന്ന കറന്‍സി ഡിറ്റക്ടര്‍, കംപ്രസര്‍, ക്ലീനിംഗ് സംവിധാനം എന്നിവയും ഇതിനുള്ളിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA